കട്ടപ്പന: ആദിവാസി യുവാവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ വനം വകുപ്പ് താത്കാലിക വാച്ചറെ പുറത്താക്കി. കണ്ണംപടി ആദിവാസി മേഖലയിലെ വാക്കത്തി ഭാഗത്ത് ഈറ്റക്കൽ ബിജു ഇരവി(46) യുടെ മൃതദേഹത്തോടാണ് അനാദരവ് കാട്ടിയത്. തുടർന്ന് താത്കാലിക വാച്ചർ കണ്ണംപടി കുടിലമറ്റം ശശിയെ അന്വേഷണ വിധേയമായി പുറത്താക്കി. ചൊവ്വാഴ്ച രാവിലെ വളകോട്ടിൽ ജോലിസ്ഥലത്തെത്തിയ ബിജുവിന് പെട്ടെന്നു നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ഉപ്പുതറ സി.എച്ച്.സിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 12ഓടെ മരിച്ചു. കൊവിഡ് പരിശോധന പൂർത്തിയാക്കി മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകുന്നതിനായി രാത്രി ഏഴോടെ കിഴുകാനം ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന വാച്ചർ തടയുകയായിരുന്നു. മൃതദേഹമാണെന്നു ബന്ധുക്കൾ അറിയച്ചിട്ടും ഇയാൾ വഴങ്ങിയില്ല. കനത്തമഴയിൽ മുക്കാൽ മണിക്കൂറോളമാണ് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാനാകെ വഴിയിൽ അകപ്പെട്ടത്. ബിജു താമസിക്കുന്ന വാക്കത്തി ഭാഗത്തേയ്ക്കുള്ള പാതയും സഞ്ചാരയോഗ്യമല്ല. തുടർന്ന് പഞ്ചായത്ത് അംഗം കോട്ടയം ഡി.എഫ്.ഒയെ ഫോണിൽ ബന്ധപ്പെട്ട് കിഴുകാനം ഫോറസ്റ്റ് ഓഫീസിൽ നിന്നു ഉദ്യോഗസ്ഥർ എത്തിയശേഷമാണ് മൃതദേഹം ചെക്ക്‌പോസ്റ്റ് കടത്തിവിട്ടത്. മൃതദേഹം വഴിയിൽ തടഞ്ഞ സംഭവത്തിൽ ആദിവാസി കുടികളിലെ ഊരുമൂപ്പൻമാർ പ്രതിഷേധിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ബിജുവിന്റെ മൃതദേഹം സംസ്‌കരിച്ചു. സിനിയാണ് ഭാര്യ.