കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികളാണ് സൂക്ഷ്മ പരിശോധന നടത്തുക. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സൗകര്യപ്രദവും വായുസഞ്ചാരമുളളതുമായ ഹാളുകളാണ് സൂക്ഷ്മ പരിശോധനയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. പരിശോധനയ്ക്ക് മുന്നോടിയായി ഹാളുകൾ അണുവിമുക്തമാക്കും. സൂക്ഷ്മപരിശോധനാ വേളയിൽ ഓരോ വാർഡിലേയും സ്ഥാനാർത്ഥികൾക്കും നിർദ്ദേശകർക്കും ഏജന്റുമാർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരു സമയത്ത് ഹാളിൽ പരമാവധി 30 പേർ മാത്രമേ പാടുള്ളൂ. ഹാളിൽ സാമൂഹിക അകലം ഉറപ്പാക്കിയാണ് ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.
സൂക്ഷ്മ പരിശോധനാ വേളയിൽ വരണാധികാരിയും ഉപവരണാധികാരിയും സ്ഥാനാർത്ഥികളും ഒപ്പമെത്തുന്നവരും കൊവിഡ് പ്രതിരോധ മുൻകരുതലുകൾ ഉറപ്പാക്കണം.