കൊടുങ്ങൂർ : ആരെ കൊള്ളണം ആരെ തള്ളണം. വാഴൂർ ഗ്രാമപഞ്ചായത്ത് 6-ാം വാർഡിലെ വോട്ടർമാരെ കുഴയ്ക്കുന്ന ചോദ്യമാണിത്. മൂന്നുമുന്നണികളുടെ സ്ഥാനാർത്ഥികളാണ് ഇവിടെ ഏറ്റുമുട്ടുന്ന പ്രമുഖർ. മൂന്നുപേരും നാട്ടുകാർക്ക് വേണ്ടപ്പെട്ടവർ. പൊതുരംഗത്ത് തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചവർ. എൽ.ഡി.എഫിലെ പ്രൊഫ.എസ്. പുഷ്‌ക്കലാദേവി, യു.ഡി.എഫിലെ പി.കെ.രവീന്ദ്രൻനായർ ,എൻ.ഡി.എയിലെ വി.എൻ.മനോജ് എന്നിവരാണ് സ്ഥാനാർത്ഥികൾ. മൂന്നുപേരും ഗ്രാമപഞ്ചായത്തിലെ മുൻ അംഗങ്ങളാണ്.

പ്രൊഫ.എസ് പുഷ്‌ക്കലാദേവി
2010ലാണ് ആദ്യം മെമ്പറാകുന്നത്. ഉയർന്ന പദവിയിൽ നിന്ന് വിരമിച്ച് താഴെത്തട്ടിലെ ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചു. 2015 ൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി. എസ്.വി.ആർ.എൻ.എസ് കോളേജ് അദ്ധ്യാപിക എന്ന നിലയിൽ ശിഷ്യരുമായിട്ടുള്ള ആത്മബന്ധം. പ്രസിഡന്റ് എന്ന നിലയിൽ കാഴ്ചവച്ച മികച്ച പ്രകടനം. സൗമ്യതയുടെ ആൾരൂപം.

പി.കെ.രവീന്ദ്രൻനായർ
2010 മുതൽ 15 വരെ ഒരുതവണമാത്രം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നിട്ടുള്ള രവീന്ദ്രൻനായർ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ജനങ്ങളുടെ പ്രിയപ്പെട്ട മെമ്പറായി മാറി. മികച്ച ഒരു കർഷകൻകൂടിയായ രവീന്ദ്രൻ അഞ്ചുവർഷംകൊണ്ട് അടിസ്ഥാനസൗകര്യങ്ങളടക്കമുള്ള വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയാണ് ജനപ്രീതിനേടിയത്.

വി.എൻ.മനോജ്
മൂന്നാം തവണയാണ് ഗ്രാമപഞ്ചായത്തിൽ ജനവിധി തേടുന്നത്.പഞ്ചായത്ത് അംഗം എന്നതിനപ്പുറം ഒരു പൊതു പ്രവർത്തകൻ എന്ന നിലയിലും എന്നും ജനങ്ങൾക്കൊപ്പം എന്ന് തെളിയിച്ച വ്യക്തിത്വം.ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് അതു പരിഹരിക്കുന്നതിനായി അർപ്പബോധത്തോടെയുള്ള പ്രവർത്തനത്തിലൂടെ ജനവിശ്വാസം ആർജ്ജിച്ച നേതാവ്.