jayan

കറുകച്ചാൽ: റബർ ടാപ്പിംഗിനിടയിലും സമയം കണ്ടെത്തി പ്രചരണത്തിന് ഇറങ്ങുകയാണ് ജയലാൽ. കങ്ങഴ പഞ്ചായത്ത് നാലാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായാണ് കാഞ്ഞിരപ്പാറ നടുവത്ര എൻ.എം.ജയലാൽ (ജയൻ). രാവിലെ എട്ടരയോടെ തുടങ്ങുന്ന പ്രചരണ തിരക്ക് വൈകിട്ട് ഏഴരയോടെ അവസാനിക്കും. പിന്നെ വീട്ടിലെത്തി അത്താഴവും കഴിച്ച് കത്തിയും കൂടയുമെടുത്ത് നേരെ അയൽവാസിയുടെ തോട്ടത്തിലേക്ക് പോകും. പിന്നെ ടാപ്പിംഗിനിറങ്ങും. 25 വർഷമായി ടാപ്പിംഗ് തൊഴിലാളിയാണ് ജയൻ. മത്സരിക്കാൻ ഇറങ്ങുന്നതിനു മുൻപ് പുലർച്ചെ നാലരയ്ക്കാണ് ടാപ്പിംഗിന് പോയിരുന്നത്. എന്നാൽ സ്ഥാനാർത്ഥിയായതോടെ ജോലിസമയം മാറ്റിയത്. രാത്രി ഒൻപതരയ്ക്ക് ആരംഭിക്കുന്ന ടാപ്പിംഗ്11.30 ഓടെ തീരും. ശേഷം വീട്ടിലെത്തി ഒരു കുളിയും കഴിഞ്ഞ് സുഖമായി കിടന്നുറങ്ങും. രാവിലെ ആറിന് വീണ്ടും തോട്ടത്തിലെത്തി പാലെടുക്കും. എട്ടരയോടെ ജോലി തീർത്ത് വീണ്ടും പ്രചരണത്തിന് ഇറങ്ങും.സി.പി.എം. ലോക്കൽകമ്മറ്റിയംഗമായ ജയലാൽ പൊതുപ്രവർത്തനരംഗത്ത് 30 വർഷമായി സജീവമാണ്. ഒൻപതാം വയസിൽ അച്ഛനൊപ്പമാണ് ടാപ്പിംഗിനിറങ്ങിയത്. ജയന് പിന്തുണയുമായി ഭാര്യ സിജിമോൾ, മക്കളായ നിഖിൽലാൽ, അശ്വലാൽ എന്നിവരും ഒപ്പമുണ്ട്.