ചങ്ങനാശേരി: കാൽനൂറ്റാണ്ടോളം കൃഷി ഇല്ലാതിരുന്നതിനെ തുടർന്ന് കുപ്പത്തൊട്ടിയായി മാറിയ ഇടത്തറക്കടവ് ഇപ്പോൾ നാട്ടുകാരുടെ പ്രിയപ്പെട്ട സായാഹ്ന വിശ്രമകേന്ദ്രമായി മാറി. പാടശേഖരത്തിനു നടുവിലൂടെയുള്ള സഞ്ചാര പാതയും തോടും ചേർന്ന ഇടത്തറക്കടവ് പുറത്തുനിന്നുള്ളവർക്കും ഇഷ്ടകേന്ദ്രമാവുകയാണ്.
രണ്ടു വർഷം മുമ്പാണ് പ്രദേശനിവാസികളെല്ലാം ചേർന്ന് ചീരംഞ്ചിറ എസ്.എച്ച്.ജി എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചത്. മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന ഇടത്തറക്കടവിനെ പുനർജീവിപ്പിക്കാനും വഴിയോര വിശ്രമകേന്ദ്രമായി മാറ്റുന്നതിനുമാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിട്ടത്. ഇതിന്റെ ഫലമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി കൂട്ടായ്മയുടെ നേതൃത്വത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും പ്രദേശം വൃത്തിയാക്കിയെടുക്കുകയും ചെയ്തു. ഇരിപ്പിടങ്ങളും ബോർഡുകളും സ്ഥാപിച്ചു. ഹരിത കേരളം മിഷനുമായി ചേർന്ന് റോഡിനിരുവശവും തണൽ മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചു. കൃഷി പുനരാരംഭിച്ചതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമായി.
ഇടത്തറക്കടവിന്റെ ചരിത്രത്തിലേക്ക്
പണ്ട് കാലങ്ങളിൽ പടിഞ്ഞാറൻ ഭാഗങ്ങളിലേയ്ക്ക് കപ്പ, വാഴ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും മറ്റും കൊണ്ടുപോയിരുന്നതും വന്നിരുന്നതുമായ വ്യാപാര കേന്ദ്രമായിരുന്നു ഇവിടം. ചരക്ക് വള്ളങ്ങളും കെട്ടുവള്ളങ്ങളും നിറഞ്ഞിരുന്ന കാലമായിരുന്നു അത്. അക്കാലത്ത് കുളിക്കടവുകളും കൽപ്പടവുകളും മറ്റും ഉണ്ടായിരുന്നു. ഗതാഗത സൗകര്യവും വികസനവും വന്നതോടെ വള്ളങ്ങളുടെ കാലം അവസാനിച്ചു, ഒപ്പം കടവിന്റെ പ്രാധാന്യവും. പിന്നീട്, കൃഷിയും ഇല്ലാതായതോടെ ഇടത്തറക്കടവ് മാലിന്യ നിക്ഷേപ കേന്ദ്രവും സാമൂഹിക വിരുദ്ധരുടെയും ഇടത്താവളമായി മാറുകയായിരുന്നു.
ഇനിയും അടിപൊളിയാകും
ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് തുടർ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. കൊവിഡ് 19 മൂലം സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും വൈകുന്നേര സമയങ്ങളിൽ വിശ്രമിക്കുന്നതിനായി നിരവധി പേർ ഇവിടെയെത്താറുണ്ട്. സാശ്രയ സംഘാംഗങ്ങളായ ജോൺ മാത്യു മൂലയിൽ, ചെറിയാൻ കളപ്പുരയ്ക്കൽ, എം യു സക്കറിയ, പി എം അന്ത്രയാസ്, അനീഷ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇടത്തറക്കടവിന്റെ പ്രവർത്തനം. ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാനും തോടിന്റെ ഇരു വശങ്ങളിലൂടെ സഞ്ചാരികൾക്ക് നടക്കുന്നതിനും മറ്റും നടപ്പാത ക്രമീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, വരും വർഷങ്ങളിൽ നീന്തൽ പഠിക്കുന്നതിനും മീൻ പിടിക്കുന്നതിനും പെഡൽ ബോട്ട് സംവിധാനം ക്രമീകരിക്കാനുമുള്ള ശ്രമത്തിലാണ് സംഘാടകർ.