തിരുവനന്തപുരം: ആലിൻകായ പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണെന്നുപറഞ്ഞപോലത്തെ അവസ്ഥയിലാണ് സംസ്ഥാനത്തെ ബി ജെ പി ഇപ്പോൾ. സ്വർണക്കടത്തിൽ ശിവശങ്കറും ബംഗളൂരു മയക്കുമരുന്ന് കേസിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും അറസ്റ്റിലായതും മുൻ മന്ത്രിയായ ഇബ്രാഹിം കുഞ്ഞിനെതിരെയും കെ എം ഷാജിക്കെതിരെയും കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെതിരെയും ഇഡിയുടെ അന്വേഷണം തുടരുന്നതിലൂടെയും ഇടത് വലത് മുന്നണികൾ പരുങ്ങലിലായതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമ സഭയിലേക്കുമുളള തിരഞ്ഞെടുപ്പിൽ നേട്ടംകൊയ്യാനുളള അപൂർവ അവസരമാണ് ബി ജെ പിക്ക് കൈവന്നത്. അപ്പോഴാണ് ഉൾപ്പാർട്ടി കലഹം ബി ജെ പിയിൽ തലപൊക്കിയത്.
കേന്ദ്ര ഏജൻസികൾ ഇടത്, വലത് മുന്നണികളിലേക്ക് നീളുമ്പോൾ നേട്ടം കൊയ്യാൻ നിൽക്കുന്ന ബി.ജെ.പി നേതൃത്വത്തിന് തലവേദനയായിരിക്കുന്നത് പാർട്ടി പുനസംഘടനയെത്തുടർന്ന് ഉയർന്നുവന്ന പ്രശ്നങ്ങൾ .കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആശീർവാദത്തോടെ കാര്യങ്ങൾ നീക്കുന്ന ഔദ്യോഗിക നേതൃത്വത്തിനെതിരെ ശീതയുദ്ധത്തിലാണ് പി.കെ. കൃഷ്ണദാസിന്റെ മറുചേരി. ഇരുചേരികളിലുമില്ലാത്ത ശോഭ സുരേന്ദ്രന്റെ തുറന്നടിച്ച പ്രതികരണങ്ങൾ കൃഷ്ണദാസ് പക്ഷം ഉറ്രുനോക്കുന്നു. ഇവരുടെ പിന്തുണ നേടാൻ ശോഭയുടെ നേതൃത്വത്തിലുളള ഗ്രൂപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രാദേശിക വിമതസ്വരങ്ങളും ബി.ജെ.പിക്ക് തലവേദനയാണ്.
ഏറെനാളത്തെ മൗനത്തിനുശേഷം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ചത്. തുടർന്ന് സംസ്ഥാന പുനസംഘടനുമായി ബന്ധപ്പെട്ടുണ്ടായ വെട്ടിനിരത്തൽ തുറന്നുകാട്ടി പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന് പരാതി നൽകുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രൻ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു എന്നാണ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. നേരത്തേ പുനസംഘടനയിൽ അതൃപ്തി ഉളളവരെ ഒന്നിച്ചുചേർത്ത് ശോഭ അടുത്തിടെ പാർട്ടിക്കുളളിൽ ഒരു പ്രത്യേക ഗ്രൂപ്പുണ്ടാക്കിയിരുന്നു. ഈ ഗ്രൂപ്പിന്റെ അനുമതിയോടെയാണ് നേതൃത്വത്തിന് പരാതി നൽകിയതെന്നാണ് റിപ്പോർട്ട്.
തന്റെ ട്രാക്ക് റെക്കോഡും ശോഭ പരാതിയിൽ എടുത്തുകാട്ടുന്നുണ്ട്. ഒപ്പം തിരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലത്തിലുണ്ടാക്കിയ മുന്നേറ്റവും പരാതിയിൽ എടുത്തുപറയുന്നുണ്ട്. കെ സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതി അദ്ദേഹം ഇടപെട്ട് തന്നെ തഴഞ്ഞുവെന്നും പരാതിയിൽ പറയുന്നുണ്ട്. അപമാനിച്ച് പുറത്താക്കാനുളള നീക്കമാണ് നടക്കുന്നതെന്നും ശോഭ വ്യക്തമാക്കുന്നു. ശോഭയുടെ പരാതിക്ക് തൊട്ടുപിന്നാലെ പാർട്ടിക്കുളളിലെ അതൃപ്തരുടെ കൂട്ടായ്മ നേതൃത്വത്തിനെതിരെയുളള ചർച്ചകൾ പാർട്ടിക്കുളളിൽ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.