mullappally

തിരുവനന്തപുരം:അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതേണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.സോളാർ കേസിലെ പരാതിക്കാരിക്ക് എതിരെയാണ് മുല്ലപ്പള്ളിയുടെ പരാമ‌‌ർശം. 'ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീകൾ മരിക്കും. അല്ലെങ്കിൽ പിന്നീട് ബലാത്സംഗം ഉണ്ടാകാതെ നോക്കും '- അദ്ദേഹം പറഞ്ഞു.

സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു.ഈ സർക്കാരിനെതിരെയുള്ള വിമർശനം മാത്രമാണ് ഉന്നയിച്ചത്. സ്ത്രീകളെ അക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, ചിലർ പറഞ്ഞത് വളച്ചൊടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സ്വർണക്കടത്തുൾപ്പെടെയുള്ള കേസുകളിൽ സർക്കാരിനെതിര ശക്തമായ സമരപരിപാടികളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ഇന്ന് സംസ്ഥാന വ്യാപകമായി വ‍‌ഞ്ചനാ ദിനം ആചരിക്കുകയാണ്. ഓരോ വാര്‍ഡിലും 10 പേര്‍ വീതം പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്.