തിരുവനന്തപുരം: 'ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീകൾ മരിക്കും, അല്ലെങ്കിൽ പിന്നെ അത് ഉണ്ടാകാതെ നോക്കുമെന്ന' കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ. രാഷ്ട്രീയ നേതാക്കൾ സ്ത്രീകൾക്കെതിരെയള്ള മോശം പരാമർശങ്ങൾ അവസാനിപ്പിക്കണമെന്ന് അവർ വ്യക്തമാക്കി.
'മുല്ലപ്പള്ളി രണ്ടാമത്തെ തവണയാണ് ഇത്തരത്തിലുള്ള പരാമർശം നടത്തുന്നത്. സ്ത്രീകൾക്ക് നേരെ നടക്കുന്ന ഏറ്റവും മോശം ആക്രമണമാണ് ബലാത്സംഗം. ബലാത്സംഗത്തിന് വിധേയായ സ്ത്രീ മാനാഭിമാനമുള്ളവളാണെങ്കിൽ മരിക്കണം.ഇല്ലെങ്കിൽ ഇനി ഉണ്ടാകാതെ നോക്കണമെന്ന മുല്ലപ്പള്ളിയുടെ ഉപദേശത്തെ നിഷ്‌കരുണം തള്ളിക്കളയണം.
സ്ത്രീകൾക്കെതിരായ ഇത്തരത്തിലുള്ള പരാമർശങ്ങൾ ആവർത്തിക്കാതിരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. സ്ത്രീകളുടെ മാനാഭിമാനങ്ങൾ കാത്തു സൂക്ഷിക്കാൻ കേരള സമൂഹത്തിന് ബാധ്യത ഇല്ലേ? ആക്രമണത്തിന് വിധേയായവർ ആത്മഹത്യ ചെയ്യണമെന്നാണോ പറയുന്നത്. സ്ത്രീകൾക്ക് വിധി എഴുതാൻ ഇദ്ദേഹം ആരാണ്.'- ജോസഫൈൻ ചോദിച്ചു. വനിതാ കമ്മീഷന്റെ ഭാഗത്തുനിന്ന് മുല്ലപ്പള്ളിയ്ക്കെതിരെ നടപടിയുണ്ടായേക്കാമെന്ന് സൂചന ഉണ്ട്.