ഭോപ്പാൽ: 'ചൊട്ടയിലെ ശീലം ചുടലവരെ' എന്ന ചൊല്ല് ജ്യോതിരാദിത്യസിന്ധ്യയെ സംബന്ധിച്ച് വളരെ ശരിയാണ്.
കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയെങ്കിലും ജ്യോതിരാദിത്യസിന്ധ്യയുടെ മനസ് പൂർണമായും 'കോൺഗ്രസ്' വിട്ടിട്ടില്ലെന്നാണ് തോന്നുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മദ്ധ്യപ്രദേശിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിന്ധ്യ പറഞ്ഞു. 'കൈപ്പത്തി ചിഹ്നമുള്ള ബട്ടൺ അമർത്തി കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന്'.
സിന്ധ്യയുടെ നാക്കുപിഴ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി.
കോൺഗ്രസിന് വോട്ടുചെയ്യണമെന്ന് പറഞ്ഞു തീരും മുമ്പ് നാക്കുപിഴ മനസിലാക്കിയ സിന്ധ്യ, വാചകം പാതിവഴിയിൽ മുറിച്ച് സ്വയം തിരുത്തിയിരുന്നു.
ദാബ്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സിന്ധ്യക്ക് അബദ്ധം പറ്റിയത്. മാർച്ചിലാണ് സിന്ധ്യ 22 എം.എൽ.എമാർക്കൊപ്പം കോൺഗ്രസിൽ നിന്ന് രാജിവച്ച് ബി.ജെ.പി പാളയത്തിലെത്തിയത്. സിന്ധ്യ അനുകൂലികൾ രാജിവച്ച ഒഴിവിലേക്കടക്കം 28 മണ്ഡലങ്ങളിലേക്കാണ് മദ്ധ്യപ്രദേശിൽ ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.