ipl-

അബുദാബി: ഐ.പി.എൽ 13ാം സീസണിലെ ഇന്നത്തെ മത്സരത്തിൽ പഞ്ചാബിനെതിരെ 154 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് മികച്ച തുടക്കം.. ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിയും റുതുരാജ് ഗെയ്ക്‌വാദും ചേര്‍ന്ന് പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സ് നേടിക്കഴിഞ്ഞു.. .നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ഓപ്പണർമാരായ മായങ്ക് അഗർവാളും ക്യാപ്ടൻ കെ.എൽ രാഹുലും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് സ്‌കോർ കണ്ടെത്തുന്നതിൽ പഞ്ചാബ് ബാറ്റ്‌സ്മാൻമാർ പരാജയപ്പെടുകയായിരുന്നു. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലായിരുന്നു പഞ്ചാബ്. സ്‌കോർ 48ൽ നിൽക്കെയാണ് 15 പന്തിൽ അഞ്ചു ഫോറുകളടക്കം 26 റൺസെടുത്ത മായങ്കിനെ നഷ്ടമായത്. പവർപ്ലേ കഴിഞ്ഞതോടെ പഞ്ചാബിന് തുടരെ തുടരെ വിക്കറ്റ് നഷ്ടമായി. 27 പന്തിൽ 29 റൺസുമായി രാഹുൽ പുറത്തായി. പിന്നാലെ ക്രിസ് ഗെയ്ൽ (12), നിക്കോളാസ് പൂരൻ (2) എന്നിവരെയും നഷ്ടമായി.

തുടർന്നെത്തിയ ദീപക് ഹൂഡയുടെ വെടിക്കെട്ട് പ്രകടനമാണ് പഞ്ചാബിന് രക്ഷയായത്.. 30 പന്തിൽ നിന്ന് നാലു സിക്‌സും മൂന്നു ഫോറുമടക്കം 62 റൺസെടുത്ത ഹൂഡയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. മൻദീപ് സിങ് (14), ജെയിംസ് നീഷാം (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

ചെന്നൈക്കായി ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാർദുൽ താക്കൂർ, ഇമ്രാൻ താഹിർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 13 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലാണ് ചെന്നൈയുടെ സ്ഥാനം. മൂന്നു തവണ ചാമ്ബ്യൻമാരായ ചെന്നൈ ഈ സീസണിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ്.

പഞ്ചാബിന് ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ ചെന്നൈയ്‌ക്കെതിരെ മികച്ച സ്‌കോർ നേടി വിജയിക്കാനായാൽ പഞ്ചാബിന് പ്ലേഓഫ് സാധ്യതകൾ നിലനിർത്താനാകും.