nikitha-tomar

ഫരീദാബാദ്: കോളേജിന് മുന്നിൽ വച്ച് സുഹൃത്ത് വെടിവച്ച് കൊലപ്പെടുത്തിയ നികിത തോമറിന് (21)നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ ബല്ലാബാഗഢിൽ നടന്ന പ്രതിഷേധത്തിനിടെ സംഘർഷം. ജനങ്ങൾ മഹാപഞ്ചായത്ത് വിളിച്ചുചേർത്ത് ദേശീയ പാത ഉപരോധിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധിപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നികിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചിട്ടുണ്ട്. നികിതയുടെ സുഹൃത്തും മുഖ്യപ്രതിയുമായ തൗസീഫ്, കൂട്ടാളിയായ രെഹാൻ എന്നിവർ അറസ്റ്റിലാണ്.

അതേസമയം, നികിതയെ മതംമാറ്റാൻ തൗസീഫ് നിർബന്ധിച്ചതായി നികിതയുടെ കുടുംബം ആരോപിച്ചു.

ഒക്ടോബർ 26നാണ് ഹരിയാനയെ നടുക്കിയ കൊലപാതകം നടന്നത്. നികിതയുമായി അടുപ്പമുണ്ടായിരുന്ന തൗസീഫിനെ അവഗണിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കാറിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നികിത ചെറുക്കുകയും തൗസീഫ് വെടിയുതിർക്കുകയുമായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സംഭവത്തിൽ വൻ പ്രതിഷേധമാണുയരുന്നത്. പ്രതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചു. പെൺകുട്ടി പഠിച്ചിരുന്ന കോളേജിലെ വിദ്യാർത്ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഫരീദാബാദിൽ പ്രതിഷേധക്കാർ ഒരു കട അടിച്ചുതകർത്തിരുന്നു.