അബുദാബി : പാറ്റ് കമ്മിൻസെന്ന തീക്കാറ്റിന് മുന്നിൽ എരിഞ്ഞടങ്ങി രാജസ്ഥാൻ ഐ.പി.എല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായി. 192 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് മാത്രമാണ് നേടാനായത്. 60 റണ്‍സിന്റെ മിന്നും വിജയമാണ് കൊല്‍ക്കത്ത നേടിയത്. തോല്‍വിയോടെ രാജസ്ഥാന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് ഇനിയും സാധ്യമാണ്.
പാറ്റ് കമ്മിന്‍സിന്റെ ആദ്യ ഓവറില്‍ തന്നെ റണ്ണൊഴുകിയെങ്കിലും 19 റണ്‍സ് പിറന്ന ഓവറിന്റെ അവസാന പന്തില്‍ റോബിന്‍ ഉത്തപ്പ ഔട്ട് ആകുകയായിരുന്നു. പാറ്റ് കമ്മിന്‍സ് തന്റെ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ബെന്‍ സ്റ്റോക്സ് ദിനേശ് കാര്‍ത്തികിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ചിൽ പവിലിയനിലേക്ക് മടങ്ങി. .
അതേ ഓവറില്‍ സ്റ്റീവ് സ്മിത്തിനെയും കമ്മിന്‍സ് വീഴ്ത്തിയപ്പോള്‍ 32 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. ശിവം മാവി സഞ്ജുവിനെയും പാറ്റ് കമ്മിന്‍സ് റിയാന്‍ പരാഗിനെയും മടക്കിയയച്ചപ്പോള്‍ 37/5 എന്ന നിലയിലായി രാജസ്ഥാന്‍.
ആറാം വിക്കറ്റില്‍ ജോസ് ബട്‍ലറും രാഹുല്‍ തെവാത്തിയയും രാജസ്ഥാന് വേണ്ടി പൊരുതി നോക്കിയെങ്കിലും സ്കോറിംഗ് വേഗത കൂട്ടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ 22 പന്തില്‍ 35 റണ്‍സ് നേടിയ ബട്‍ലറും പുറത്താകുകയായിരുന്നു. 43 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. വരുണ്‍ ചക്രവര്‍ത്തിയ്ക്കായിരുന്നു വിക്കറ്റ്.