bineesh-kodiyeri-

ബംഗളുരു: ഒന്നരമാസം രഹസ്യമായി നിരീക്ഷിച്ചശേഷമാണ് കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് ലഹരിമരുന്ന് ഇടപാടുകൾ നടത്തിയ ബംഗളുരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് അപ്പാർട്ട്‌മെന്റ് ഹോട്ടലിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) റെയ്ഡ് ചെയ്തത്. അതോടെയാണ് ബിനീഷ് കോടിയേരിയുടെ ബന്ധങ്ങൾ പുറംലോകം അറിഞ്ഞത്. ബിനീഷിന്റെ സാമ്പത്തിക സഹായത്തോടെ, മയക്കുമരുന്ന് ഇടപാടുകൾ ലക്ഷ്യമിട്ടാണ് അനൂപ് ഹോട്ടൽ നടത്തിപ്പ് ഏറ്റെടുത്തതെന്നാണ് എൻ.സി.ബിയുടെ കണ്ടെത്തൽ.

25ലക്ഷം രൂപ അഡ്വാൻസ് നൽകി മൂന്നരലക്ഷം പ്രതിമാസ വാടകയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് അനൂപും മറ്റ് രണ്ടുപേരും ചേർന്ന് മലയാളിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. 205ാം നമ്പർ മുറിയിൽ അനൂപ് താമസം തുടങ്ങി. ബിനീഷടക്കം നിരവധി പ്രമുഖർ സന്ദർശകരും താമസക്കാരുമായിരുന്നു. വിദേശികളടക്കം വന്നുപോകുന്നതായും മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായും എൻ.സി.ബിക്ക് വിവരംകിട്ടി. ഓഗസ്റ്റ് 21ന് മുറിയിൽ നിന്ന് അനൂപിനെ മയക്കുരുന്നുമായി എൻ.സി.ബി അറസ്റ്റ് ചെയ്തു.

എൻ.സി.ബി ആവശ്യപ്പെട്ടപ്പോഴാണ് പണമിടപാടിനെ കുറിച്ച് ഇ.ഡി അന്വേഷണം തുടങ്ങിയത്. ഹോട്ടൽ നടത്തിപ്പിന് അനൂപിനെ ബിനാമിയാക്കി ബിനീഷ് പണം മുടക്കിയെന്ന് എൻഫോഴ്സ്‌മെന്റും കണ്ടെത്തിയിട്ടുണ്ട്.

തിരക്കില്ലാത്ത പ്രദേശത്തെ ഹോട്ടലായതിനാൽ പെട്ടെന്ന് ആരുടെയും ശ്രദ്ധ പതിയില്ല. കാര്യമായ ബിസിനസില്ലാത്തതിനാലാണ് വാടകയ്ക്ക് കൊടുത്തതെന്നും മയക്കുമരുന്ന് വ്യാപാരത്തിനാണ് ഏറ്റെടുത്തതെന്ന് പിന്നീടാണ് മനസിലായതെന്നും ഹോട്ടൽ മാനേജർ പറഞ്ഞു. മയക്കുമരുന്ന് കേസുണ്ടായതോടെ കരാർ റദ്ദാക്കി ഹോട്ടൽ തിരിച്ചെടുത്തു. മുറികൾ ഓഫീസ് ആവശ്യങ്ങൾക്കാണ് ഇപ്പോൾ വാടകയ്ക്ക് നൽകുന്നത്. അനൂപുമായുള്ള പണമിടപാടിന്റെ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും ഹോട്ടലുടമകൾ എൻ.സി.ബിക്കും ഇ.ഡിക്കും കൈമാറിയിട്ടുണ്ട്.