sivasankar

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലൻസ്. സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവർക്കൊപ്പമാണ് എം ശിവശങ്കറിന്റെ പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ.

സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവർ യഥാക്രമം ആറ്, ഏഴ്, എട്ട് പ്രതികളാണ്. പ്രതികളുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സർപ്പിച്ചു. കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥൻ ഫോൺ വാങ്ങുന്നത് കോഴയായി കണക്കാക്കണമെന്നാണ് വിജിലൻസ് നിലപാട്.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ നാല് പേരുടേയും വിവരങ്ങൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്തോഷ് ഈപ്പന്റെ കമ്പനികളെ പ്രതിചേർത്തിട്ടുണ്ടെങ്കിലും സന്തോഷ് ഈപ്പനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. യുണിടാക്, സെയ്ൻ വെഞ്ചേഴ്സ് എന്നീ കമ്പനികളെയും തിരിച്ചറിയാനുളള ഉദ്യോഗസ്ഥരെയും വ്യക്തികളെയും കുറിച്ചായിരുന്നു വിജിലൻസ് നേരത്തെ സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നത്.