school

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടായേക്കും. 15 മുതൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് കാണിച്ച് വിദ്യാഭ്യാസ വകുപ്പ് സ‌ർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. സുരക്ഷിത അകലം പാലിച്ച് പ്രത്യേക ബാച്ചുകളായി തിരിച്ച് 10,12 ക്ളാസുകാർക്ക് മാത്രമായിരിക്കും ക്ളാസുകൾ ഉണ്ടാകുക. എന്നാൽ സംസ്ഥാനത്ത് കൊവിഡ് രോഗാവസ്ഥ പലയിടത്തും ശക്തമായി തുടരുന്നതിനാൽ ഇത്തരം ഭാഗങ്ങളിൽ ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്‌താകും ക്ളാസുകൾ ആരംഭിക്കുക. നിലവിൽ രാജ്യത്ത് ഉത്തർപ്രദേശിലും പുതുച്ചേരിയിലും മാത്രമാണ് സ്‌കൂളുകൾ തുറന്നത്. തമിഴ്നാട്ടിൽ 16ന് ക്ളാസുകൾ ആരംഭിക്കും.

ഒക്‌ടോബർ 15 മുതൽ സ്‌കൂളുകൾ തുടങ്ങാമെന്ന് കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും മിക്ക സംസ്ഥാനങ്ങളും തയ്യാറായിരുന്നില്ല. സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ളാസുകൾക്ക് പരീക്ഷകൾക്ക് മാസങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ രക്ഷകർത്താക്കളുടെ ആശങ്ക പരിഹരിക്കാനാണ് ഇവർക്ക് കൊവിഡ് സുരക്ഷ ചട്ടം പാലിച്ച് ക്ളാസ് തുടങ്ങാമെന്ന് തീരുമാനിച്ചത്. എങ്കിലും കൊവിഡ് രൂക്ഷമായ മേഖലകളിൽ ക്ളാസ് ഉണ്ടാകില്ല.