തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർജ്ജ് എം.എൽ.എ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴായിരുന്നു കമ്മീഷൻ ഇങ്ങനെ അറിയിച്ചത്. ഹർജി ഉത്തരവിനായി കോടതി മാറ്റി. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കമ്മീഷനും ഡിജിപിയും തിരുവനന്തപുരത്ത് കൂടിക്കാഴ്‌ച നടത്തി. കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് ഇലക്ഷൻ നടത്താമെന്നും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ രാഷ്‌ട്രീയ കക്ഷികളുമായി ആലോചിച്ചെന്നും കമ്മീഷൻ വ്യക്തമാക്കി.
കൊവിഡ് രോഗം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്നായിരുന്നു പി.സി ജോർജ് ഹർജിയിൽ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ഘട്ടംഘട്ടമായി നടത്തുന്നത് നല്ലതാണെന്ന് ഡിജിപി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. എന്നാലും കമ്മീഷൻ ആവശ്യപ്പെട്ടാൽ പൊലീസ് സേനയെ വിട്ടുനൽകുമെന്നും ഡിജിപി പറഞ്ഞു. വോട്ടെടുപ്പ് ദിവസങ്ങളോട് അടുപ്പിച്ച് കൊവിഡ് പോസിറ്റീവ് ആകുന്നവർക്ക് തപാൽ വോട്ട് ചെയ്യാൻ കമ്മീഷൻ സംവിധാനം ഒരുക്കും. ഇതിനായി ആരോഗ്യവകുപ്പിനോട് ചർച്ച നടത്തും. ബുധനാഴ്‌ച ചീഫ് സെക്രട്ടറിയും കമ്മീഷനും തമ്മിൽ ചർച്ചയുണ്ടാകും. വ്യാഴാഴ്‌ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണ് നിലവിലെ സൂചനകൾ.