wuhan

ബീജിംഗ് : ന്യൂഡൽഹിയിൽ നിന്നും ചൈനീസ് നഗരമായ വുഹാനിൽ വെള്ളിയാഴ്ച ലാൻഡ് ചെയ്ത വന്ദേഭാരത് മിഷൻ വിമാനത്തിലെ യാത്രക്കാരിൽ 19 പേർക്ക് കൊവിഡ് പോസിറ്റീവ്. ഇതോടെ വുഹാനിലേക്കുൾപ്പെടെ ചൈനയിലേക്കുള്ള സ്പെഷ്യൽ സർവീസുകളുടെ കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

വിമാനത്തിലുണ്ടായിരുന്ന 277 യാത്രക്കാരിൽ 39 പേരിൽ കൊവിഡ് 19 ആന്റി ബോഡികൾ കണ്ടെത്തി. ഇവർ ലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരാണെന്ന് സംശയിക്കപ്പെടുന്നു. ഇവരെയും കൊവിഡ് സ്ഥിരീകരിച്ച 19 പേരെയും ഉൾപ്പെടെ 58 പേരെ ആശുപത്രികളിലേക്കും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും മാറ്റി. ബാക്കി യാത്രക്കാരെ വിവിധ ഹോട്ടലുകളിലായി 14 ദിവസം ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണ്.

ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള വന്ദേഭാരത് വിമാനത്തിൽ ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കുന്നത്. വെള്ളിയാഴ്ചത്തേത് ചൈനയിലേക്കുള്ള എയർ ഇന്ത്യയുടെ ആറാമത്തെ സർവീസ് ആയിരുന്നു.

വരും ആഴ്ചകളിലുള്ള സർവീസുകളിൽ ചൈനയിലേക്ക് മടങ്ങാൻ തയാറെടുത്തിരിക്കുന്നത് ഏകദേശം 1,500 ലധികം ഇന്ത്യക്കാരാണ്. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സർവീസുകൾ നടത്താൻ വൈകിയേക്കാനിടയുണ്ട്. ഈ മാസം തന്നെ വുഹാനിലേക്ക് മറ്റൊരു സർവീസ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ചൈനീസ് അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികരണം വൈകുകയാണ്.