shobha-surendran

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ തത്കാലം ഇടപെടാനില്ലെന്നറിയിച്ച് കേന്ദ്ര നേതൃത്വം. ദേശീയ നേതാക്കാള്‍ ബിഹാര്‍, ബംഗാള്‍ തെരഞ്ഞെടുപ്പ് തിരക്കിലെന്നാണ് വിശദീകരണം.

അതേസമയം, കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇടപെടാമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ ഉറപ്പ് നല്‍കി. അതേസമയം, സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ദളിതനായ തന്നെ അവഗണിച്ചെന്ന് പാർട്ടിയിലെ പ്രധാന നേതാക്കളിൽ ഒരാളായ പി.എം.വേലായുധന്‍ പറഞ്ഞു. ചുമതല നല്‍കാമെന്ന് പറഞ്ഞ് തന്നെ വഞ്ചിച്ചെന്നും മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ ഒതുക്കിയെന്നും വേലായുധന്‍ പറയുന്നു.

ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായാണ് ശോഭാ സുരേന്ദ്രന്‍ രംഗത്ത് എത്തിയിരുന്നത്. ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന തന്നെ കിഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഇക്കാര്യങ്ങള്‍ ശോഭ കേന്ദ്ര നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാം കേന്ദ്ര നേതൃത്വത്തിനറിയാമെന്നും പുതിയ സംസ്ഥാന പ്രസിഡന്റ് വന്നതിന് ശേഷം നിരവധി പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിട്ടു പോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.