ന്യൂഡൽഹി: വയനാട്ടിൽ നിന്നും ലോക്സഭാംഗമായുള്ള രാഹുൽ ഗാന്ധിയുടെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ട് സോളാർ വിവാദ നായിക സരിത എസ്. നായർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ വിഷയത്തിൽ സരിതയ്‌ക്കെതിരെ നടപടി ഉണ്ടായേക്കില്ലെന്ന് വിവരം. ബാലിശമായ ഹർജി നൽകിയതിന് സരിത ഒരു ലക്ഷം രൂപ പിഴയൊടുക്കണം എന്ന് കോടതി പറഞ്ഞിരുന്നുവെങ്കിലും ഇക്കാര്യം വിധിയിൽ പറഞ്ഞിട്ടില്ല എന്നതാണ് ഇക്കാര്യത്തിൽ സംശയം ജനിക്കാൻ കാരണം.
രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. തുടർന്ന് സരിതയിൽ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും കോടതി പറഞ്ഞിരുന്നു. സരിതയുടെ അഭിഭാഷകർ നിരന്തരം ഹാജർ ആകാത്തതിനെ തുടർന്നാണ് ഹർജി തള്ളിയത്. ഇന്നും സരിതയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല.
വയനാട് മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹർജിയിൽ സരിതയുടെ ആവശ്യം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക തളളിയിരുന്നു.
സോളാർ കേസിൽ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തളളിയത്. എന്നാൽ, രാഹുലിനെതിരെ മത്സരിക്കാൻ അമേഠി മണ്ഡലത്തിൽ നൽകിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. വയനാട്ടിലെ പത്രിക തളളിയ നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സരിതയുടെ ആവശ്യം.