bineesh-kodiyeri

ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് അനൂപിന് നൽകിയ അഞ്ച് കോടി രൂപ സമാഹരിച്ചത് മയക്കുമരുന്ന് കച്ചവടത്തിലൂടെയെന്ന് ഇ.ഡി കണ്ടെത്തി. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ബിനീഷിനെതിരായ ഞെട്ടിക്കുന്ന കണ്ടെത്തൽ ഇ.ഡി രേഖപ്പെടുത്തിയിരിക്കുന്നത്.

2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടിയിലധികം രൂപയാണ്. ബിനീഷ് ലഹരിമരുന്ന് കച്ചവടം നടത്തിയെന്ന് മൊഴികളുണ്ട്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ആദായ നികുതി രേഖകളിൽ പൊരുത്തക്കേടുണ്ടെന്നും ഈ കമ്പനികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇ.ഡി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്ത അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നും നിരവധി ആളുകളെ ബിനാമിയാക്കി ധാരാളം സ്വത്തുക്കൾ ബിനീഷ് മറച്ചുവച്ചിട്ടുണ്ടെന്നും ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദുബായിൽ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷണം വേണമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. തിങ്കളാഴ്ച ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി കോടതി നീട്ടി നൽകിയിരുന്നു.