കാസർകോട്: ജുവലറി നിക്ഷേപ തട്ടിപ്പിൽ എം സി കമറുദ്ദീൻ എം എൽ എയെ കൈവിട്ട് മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം. കേസുമായി ബന്ധപ്പെട്ട മദ്ധ്യസ്ഥ ശ്രമങ്ങൾ ലീഗ് ഉപേക്ഷിച്ചു. കമറുദ്ദീൻ ഒറ്റയ്‌ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടേയെന്നാണ് നിലവിൽ പാർട്ടി നിലപാട്. മുസ്ലീം ലീഗ് നിയോഗിച്ച മദ്ധ്യസ്ഥൻ സംസ്ഥാന നേതൃത്വത്തിന് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകി. പ്രത്യേക അന്വേഷണ സംഘം ജൂവലറിയുടെ ആസ്‌തികൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് നീങ്ങിയതിനാൽ നിക്ഷേപകർക്ക് ആസ്‌തി വിറ്റ് പണം നൽകാനാവില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.
കമറുദ്ദീൻ ചെയർമാനായ ഫാഷൻഗോൾഡ് ജുവറിയുടെ ആസ്‌തികളിൽ ഉൾപ്പെടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും വിറ്റെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പതിനൊന്ന് വാഹനങ്ങളിൽ ഒമ്പത് വാഹനങ്ങളും വിറ്റെന്നാണ് കണ്ടെത്തൽ. വാഹനങ്ങളെല്ലാം കണ്ടെുകെട്ടാൻ അന്വേഷണ സംഘം നടപടി തുടങ്ങി.
നിക്ഷേപമായി വാങ്ങിയ പത്ത് കോടി നൽകി എം സി കമറുദ്ദീനും പൂക്കോയ തങ്ങളും ബംഗളൂരുവിൽ ഭൂമി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാൽ ഭൂമിയുടെ വിവരങ്ങൾ കമ്പനി രജിസ്റ്ററിലില്ല. ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്‌ടർക്ക് കൈമാറിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ഭൂമി എടുക്കാനും വിൽക്കാനും സഹായിച്ചവരെ അടുത്ത ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.