ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്നതിന് കൂടുതൽ വാദങ്ങൾ നിരത്തി എൻഫോഴ്‌സ്‌മെന്റ്. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പനികളെ അന്വേഷണ പരിധിയിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഉൾപ്പെടുത്തി. ഈ കമ്പനികളുമായി ബിനീഷിന് നേരിട്ടോ ബിനാമികൾ വഴിയോ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് നടപടി.
തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ്, യു എ എഫ് എക്‌സ് സൊല്യൂഷൻസ്, കാർ പാലസ്, കാപിറ്റോ ലൈറ്റ്, കെ കെ റോക്‌സ് ക്വാറി എന്നീ സ്ഥാപനങ്ങളെയാണ് പുതുതായി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2008 മുതൽ 2013 വരെ ബിനീഷ് ദുബായിലുള്ള കാലയളവിൽ കളളപ്പണം വെളുപ്പിച്ചോയെന്ന് സംശയമുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് പറയുന്നു. ഇക്കാര്യത്തിലും അന്വേഷണമുണ്ടാകും.
സ്വർണക്കടത്ത് കേസ് പ്രതി അബ്‌ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് പറയുന്നത്. ലഹരിക്കടത്തിലൂടെ ലഭിച്ച പണം ലത്തീഫായിരുന്നു കൈവശം വച്ചിരുന്നതെന്നും തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തിൽ ഇരുവർക്കും പങ്കാളിത്തമുണ്ടെന്നെന്നും എൻഫോഴ്സ്‌മെന്റ് വ്യക്തമാക്കുന്നു.
അതേസമയം ബിനീഷിനെ കാണാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയെന്ന് സഹോദരൻ ബിനോയ് കോടിയേരി അറിയിച്ചു. ഇന്ന് അഭിഭാഷകർ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തി ബിനീഷിനെ കാണും.