rss

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിലുണ്ടായ ഭിന്നതയിലും അലോസരങ്ങളിലും ആർ എസ് എസ് നേതൃത്വം ഇടപെട്ടേക്കുമെന്ന് സൂചന. പാർട്ടിക്കുള്ളിലെ അതൃപ്‌തി പുകഞ്ഞ് പുറത്തുവന്നതോടുകൂടിയാണ് പരിഹാര ശ്രമത്തിനായി ആർ എസ് എസ് രംഗത്തിറങ്ങുന്നത്. ഇനി ആർ എസ് എസ് ആണ് ഏക പ്രതീക്ഷ എന്നാണ് ചില ബി ജെ പി പ്രവർത്തകരും പറയുന്നത്.

അതേസമയം, കേരളത്തിലെ പ്രശ്നങ്ങളിൽ ബി ജെ പി കേന്ദ്ര നേതൃത്വം തത്കാലം ഇടപെടില്ല. പാർട്ടി കേന്ദ്ര നേതൃത്വം ബീഹാറിലെ തിരഞ്ഞെടുപ്പ് തിരക്കിലാണ്. അതുകഴിഞ്ഞേ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ എന്തെങ്കിലും ഇടപെടൽ ഉണ്ടാകാനിടയുള്ളൂ. മാത്രമല്ല സംസ്ഥാന ഘടകങ്ങൾ പുനഃസംഘടിപ്പിക്കുമ്പോൾ കേന്ദ്ര നേതൃത്വം ചില മാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും ഉണ്ടാക്കിയിരുന്നു. സ്ഥാനം കിട്ടിയില്ലെന്ന് ചിലർ പരാതിപ്പെടുമ്പോൾ അതു സ്വാഭാവികമായും കേന്ദ്രം ഉണ്ടാക്കിയ മാർഗ നിർദ്ദേശങ്ങൾക്കെതിരാവും. ഇതും ഇടപെടാതിരിക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണ്.

കേന്ദ്രം ഉണ്ടാക്കിയ മാർഗനിർദ്ദേശത്തിന് വിരുദ്ധമായാണെങ്കിൽ മാത്രമേ എന്തെങ്കിലും തിരുത്തൽ നടപടിക്ക് സാദ്ധ്യതയുള്ളൂ. യുവാക്കൾക്ക് മുന്തിയ പരിഗണന നൽകുക, തുടർച്ചയായി ഭാരവാഹികളാകുന്നവരെക്കാൾ പരിഗണന അല്ലാത്തവർക്ക് നൽകുക, സാമ്പത്തികാരോപണങ്ങൾ നേരിടുന്നവരെയും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവരെയും ഒഴിവാക്കുക, വ്യക്തിജീവിതത്തിൽ ധാർമ്മിക മൂല്യങ്ങൾ പിന്തുടരുന്നവർക്ക് പരിഗണന നൽകുക, നിരവധി തവണ ഭാരവാഹികളായ 70 വയസു കഴിഞ്ഞവരെ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവച്ചത്.

സമരമുഖങ്ങളിൽ ബി ജെ പി സംസ്ഥാന നേതൃത്വം സജീവമായിരിക്കെയാണ് എതിർസ്വരങ്ങളും വീണ്ടും ഉടലെടുത്തത്. പുനഃസംഘടനയിൽ മതിയായ സ്ഥാനം കിട്ടിയില്ലെന്ന് പരാതിയുള്ളവർ ഏതാനും ദിവസങ്ങളായി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഇപ്പോൾ വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇപ്പോൾ ദേശീയ കൗൺസിൽ അംഗവുമായ പി.എം.വേലായുധൻ എന്നിവരാണ് പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയത്.