uaeda

ബമാക്കോ∙ മാലിയില്‍ വ്യോമാക്രമണം നടത്തി 50 അൽക്വയിദ ഭീകരരെ വധിച്ചെന്ന് ഫ്രാന്‍സ്. വെള്ളിയാഴ്ച ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയിലാണ് ആക്രമണം നടത്തിയതെന്നും, ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുളള പരിശ്രമത്തിലാണെന്നും ഫ്രാൻസ് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു.

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയതെന്നും, ആയുധങ്ങൾ പിടിച്ചെടുത്തതായും ഫ്രഞ്ച് ഭരണകൂടം അറിയിച്ചു. അൽക്വയിദയുമായി ബന്ധപ്പെട്ട അന്‍സാറുൽ ഇസ്‌ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്.

അതിര്‍ത്തി മേഖലയില്‍ മോട്ടോര്‍ ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു ഒരുങ്ങുന്നുവെന്ന് ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാക്രമണം നടത്തിയതെന്ന് ഫ്‌ളോറന്‍സ് പാര്‍ലെ അറിയിച്ചു. മുപ്പതോളം മോട്ടോർ സൈക്കിളുകൾ നശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. രണ്ട് മിറാഷ് ജെറ്റുകളും, ഒരു ഡ്രോണുമാണ് ആക്രമണം നടത്തിയത്.