paris

പാരീസ്: പ്രതിദിന കൊവിഡ് കണക്കിൽ കുത്തനെ വർദ്ധനവ് ഉണ്ടായതോടെ രാജ്യതലസ്ഥാനത്തെ സുപ്രധാന മേഖലയായ ഇൽ-ഡെ-ഫ്രാൻസിൽ വൈകുന്നേരങ്ങളിൽ കർഫ്യു ഏർപ്പെടുത്തി ഫ്രഞ്ച് സർക്കാർ. രാത്രി 9 മുതലാണ് ഇവിടെ കർഫ്യു ആരംഭിക്കുക. സെപ്‌തംബർ മാസം മുതൽ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനാൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ കഴിഞ്ഞയാഴ്‌ച ദേശീയ ലോക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു.

53,238 പേർക്കാണ് 24 മണിക്കൂറിനിടെ ഫ്രാൻസിൽ കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ നാലുതവണ ആയിരം കടന്നു. 24 മണിക്കൂറിൽ 416 പേർ മരണമടഞ്ഞതോടെ രാജ്യത്ത് 37,435 പേർ ആകെ കൊവിഡ് മൂലം മരണമടഞ്ഞു. പാരീസിൽ ഓരോ മുപ്പത് സെക്കന്റിലും ഒരാൾ വീതം കൊവിഡ് രോഗിയായി മാറുകയാണെന്ന് ആരോഗ്യമന്ത്രി ഒലിവിയെർ വെറൻ പറഞ്ഞു. ഓരോ 15 മിനിട്ടിലും ഒരാൾ വീതം രോഗം ബാധിച്ച് ആശുപത്രിയിൽ അഡ്‌മി‌റ്റാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫ്രാൻസിൽ നവംബർ 3 വരെ 13,81,098 പേർക്കാണ് കൊവിജ് സ്ഥിരീകരിച്ചത്. യൂറോപ്പിൽ രൂക്ഷമായി കൊവിഡ് ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്.