തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019-ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന് ലഭിച്ചു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന ഈ പുരസ്‌കാരം സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ്. ആറു പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനുള്ള അംഗീകാരമായി ഹരിഹരന്റെ ഈ പുരസ്‌കാര നേട്ടം.
കോഴിക്കോട് സ്വദേശിയായ ഹരിഹരന്‍ 1965-ലാണ് സിനിമാരംഗത്തെത്തുന്നത്. നടന്‍ ബഹദൂറുമായുള്ള സൗഹൃദമാണ് സിനിമയിലേക്കുള്ള വഴി അദ്ദേഹത്തിനു മുന്നില്‍ തുറന്നു കൊടുക്കുന്നത്. 1973-ല്‍ ലേഡീസ് ഹോസ്റ്റല്‍ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ശരപഞ്ജരം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, ആരണ്യകം, ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ തുടങ്ങി 52 സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
2013-ല്‍ പുറത്തിറങ്ങിയ ഏഴാമത്തെ വരവാണ് അവസാനമായി സംവിധാനം ചെയ്ത സിനിമ. 2009ലെ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നാല് ദേശീയ അവാര്‍ഡുകളും മികച്ച സംവിധായകനുള്‍പ്പെടെയുള്ള എട്ട് സംസ്ഥാന അവാര്‍ഡുകളും നേടി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ സംവിധാനം ആരംഭിച്ച ഹരിഹരന്‍ പ്രേം നസീര്‍, മധു, ജയന്‍ തുടങ്ങിയ അന്നത്തെ സൂപ്പര്‍ താരങ്ങള്‍ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്.
1976-ല്‍ പുറത്തിറങ്ങിയ പഞ്ചമി എന്ന ഹരിഹരന്‍ സിനിമയിലൂടെയാണ് ജയന്‍ എന്ന താരത്തിന്റെ പിറവി. മാധവി, ഗീത, രംഭ, മനോജ് കെ. ജയന്‍, മേഘനാഥന്‍, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, രവി ബോംബെ തുടങ്ങി ഒട്ടേറെ പ്രതിഭകളെ മലയാളത്തിന് പരിചയപ്പെടുത്തിയത് ഹരിഹരനാണ്. എംടി- ഹരിഹരന്‍ ടീം അന്നും ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്. അത് മലയാള സിനിമയെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാക്കുകയും ചെയ്തു.