us-election

ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ത്യന്‍ സമയം മൂന്നരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വെര്‍മോണ്‍ഡ് സംസ്ഥാനത്താണ് പോളിംഗ് ആരംഭിച്ചത്. നാളെ രാവിലെയോടെ ഫലസൂചനകള്‍ ലഭിക്കും. നൂറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായിരിക്കും ഇത്തവണത്തേതെന്നാണ് പ്രതീക്ഷിക്കുന്നത്.

24 കോടി വോട്ടര്‍മാരാണ് ഉള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തപാല്‍ വോട്ടിംഗ് ഏര്‍പ്പെടുത്തിയിരുന്നു. പത്ത് കോടി ആളുകള്‍ ഇത് വഴി വോട്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ആറ് കോടി വോട്ടര്‍മാര്‍ കൂടി വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അമേരിക്കന്‍ പ്രസിഡന്റ് പദവി ഡോണാള്‍ഡ് ട്രംപ് നിലനിര്‍ത്തുമോ ഡോമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അട്ടിമറിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. നിലവിലെ പോളുകളെല്ലാം ജോ ബൈഡന് അനുകൂലമായിരുന്നു. ഫ്ളോറിഡ, പെന്‍സില്‍വാനിയ, ഒഹായോ മിഷിഗണ്‍, അരിസോണ,വിസികോണ്‍സില്‍ എന്നീ പോരാട്ട സംസ്ഥാനങ്ങളാണ് നിര്‍ണായകമാകുക.

ഈ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ട്രംപിന്റെയും ജോ ബൈഡന്റെയും അവസാനഘട്ട പ്രചാരണം. സെപ്തംബര്‍ ആദ്യ ആഴ്ച മുതല്‍ക്കെ തന്നെ വോട്ടെടുപ്പ് പ്രക്രിയ ആരംഭിച്ച് കഴിഞ്ഞിരുന്നു.

3.3 കോടി ആളുകള്‍ നേരിട്ട് ചെയ്തും 5.8 തപാല്‍ വോട്ടുകളും അടക്കം ശനിയാഴ്ച വരെ 9.2 കോടി ആളുകളാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാമ്പയിനുകളില്‍ പ്രസിഡന്റ് ട്രംപിനേക്കാള്‍ ജോ ബൈഡന് തന്നെയാണ് പിന്തുണയുള്ളത്. അട്ടിമറി പ്രതീക്ഷയില്‍ തന്നെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുള്ളത്.