ന്യൂഡൽഹി: ചില രാജ്യങ്ങള്‍ ഇന്ത്യന്‍ പൗരന്മാരുടെ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങള്‍ ഇതുവരെ നീക്കിയിട്ടില്ലെന്നും നിയന്ത്രണങ്ങളില്‍ ഇളവുകൾ വരുന്നതനുസരിച്ച് ഈ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
കൊവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ നിലവില്‍ ഇന്ത്യയില്‍ നിന്ന് യാത്രക്കാരെ കൊണ്ടുവരാന്‍ വിമാനക്കമ്പനികളെ അനുവദിക്കാത്ത ഒരു രാജ്യമാണ് സൗദി അറേബ്യ. ''2020 മെയ് 6 മുതല്‍ ഞങ്ങള്‍ വി.ബി.എം (വന്ദേ ഭാരത് മിഷന്‍) പ്രകാരം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നു. എന്നിരുന്നാലും, ഗള്‍ഫ് മേഖലയിലെ ചില രാജ്യങ്ങള്‍ ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ ഇന്ത്യന്‍ പൗരന്മാരുടെ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങള്‍ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല, ''പുരി ട്വിറ്ററില്‍ കുറിച്ചു.
''മറ്റ് രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് അനുസരിച്ച് ഈ രാജ്യങ്ങളിലേക്ക് സര്‍വീസ് തുടങ്ങാൻ ഞങ്ങള്‍ തയ്യാറാണ്, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിനും ബഹ്റൈനും ഇടയില്‍ സര്‍വീസ് നടത്തുന്ന പ്രത്യേക വിമാനങ്ങളുടെ ശരാശരി നിരക്ക് 30,000 മുതല്‍ 39,000 ഡോളര്‍ വരെയാണെന്ന് ഒക്ടോബര്‍ 22 ന് മന്ത്രി പറഞ്ഞിരുന്നു. ഗള്‍ഫ് രാജ്യം ആഴ്ചയില്‍ 750 യാത്രക്കാർക്ക് മാത്രമേ പ്രവേശനനുമതി നൽകിയിട്ടുള്ളൂ.
മെയ് മുതല്‍ വന്ദേ ഭാരത് മിഷനു കീഴിലും ജൂലായ് മുതല്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മില്‍ രൂപീകരിച്ച ഉഭയകക്ഷി എയര്‍ ബബിള്‍ ക്രമീകരണത്തിലും പ്രത്യേക അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ സർവീസ് നടത്തുന്നുണ്ട്.