swapna-suresh-

തിരുവനന്തപുരം : ഒരേ സമയം യു എ ഇ കോൺസുലേറ്റിലും സെക്രട്ടേറിയറ്റിലും പിടിപാട്, മുഖ്യമന്ത്രിയുടെ അതിശക്തനായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചരട് കയ്യിൽ, പോരാത്തതിന് ലോക്കറിൽ കോടികളും സ്വർണവും. മാസങ്ങൾക്ക് മുൻപ് വരെ സ്വപ്നജീവിതം നയിച്ച സ്വപ്ന സുരേഷിന്റെ ജീവിതം ഇന്ന് കീഴ്‌മേൽ മറിഞ്ഞിരിക്കുകയാണ്. വെട്ടിച്ചും ചതിച്ചും സ്വന്തമാക്കിയതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടമായി. സമൂഹത്തിലെ വി ഐ പിമാർക്ക് ഐ ഫോണുകൾ സമ്മാനിച്ച സ്വപ്നയ്ക്ക് ഇപ്പോൾ സ്വന്തം വീട്ടിലേക്ക് വിളിക്കാൻ ആഴ്ചയിൽ ഒരിക്കൽ മാത്രമേ അനുമതിയുള്ളു, അതും അമ്മ, മക്കൾ, ഭർത്താവ് എന്നിവരെ മാത്രമാണ് ഇത്തരത്തിൽ വിളിക്കാൻ കഴിയുന്നത്. മറ്റ് തടവുകാർക്ക് ആഴ്ചയിൽ മൂന്ന് ദിവസം വീട്ടിൽ വിളിക്കാൻ അനുമതിയുള്ളപ്പോഴാണ് കോഫെപോസ വകുപ്പിൽ പെടുത്തിയതിനാൽ സ്വപ്നയ്ക്ക് ഫോൺവിളിയിൽ കടുത്ത നിയന്ത്രണമുള്ളത്, അതും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലേ സംസാരിക്കാനാവുകയുമുള്ളു. അടുത്ത ബന്ധുക്കൾക്ക് ആഴ്ചയിൽ ഒരു ദിവസം സ്വപ്നയെ കാണാനുമാകും.

തിരുവനന്തപുരത്തെ ജയിലിൽ കഴിയുന്ന സ്വപ്നയുടെ ജീവിത രീതികളും അടിമുടി മാറിയിട്ടുണ്ട്. തനിക്ക് വെജിറ്റേറിയൻ ആഹാരങ്ങൾ മതിയെന്നാണ് സ്വപ്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ദിവസവും ദീർഘനേരം ജയിൽ വളപ്പിലെ മുരുക ക്ഷേത്രത്തിന് സമീപമാണ് സ്വപ്ന സമയം ചെലവഴിക്കുന്നത്. രാവിലെയും വൈകിട്ടും മുടങ്ങാതെ പ്രാർത്ഥിക്കും. തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റിയ ആദ്യ നാളുകളിൽ സ്വപ്ന അതീവ ദുഖിതയായിരുന്നു, ആരോടും അധികം മിണ്ടാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ കൗൺസിലിംഗിന് വിധേയയായ ശേഷം സ്വപ്നയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ട്. വീട്ടിൽ നിന്ന് മണിയോഡറായി എത്തിയ 1000 രൂപയാണ് സ്വപ്നയുടെ ഒരേയൊരു ആർഭാടം. ഈ രൂപയ്ക്ക് ജയിലിലെ കാന്റീനിൽ നിന്നും ലഘുഭക്ഷണം വാങ്ങികഴിക്കാൻ അനുമതിയുണ്ട്. ബന്ധുവിനെ അപായപ്പെടുത്താൻ ശ്രമിച്ച കൊലപാതക കേസിലെ പ്രതിയായ യുവതിയാണ് സ്വപ്നയ്ക്ക് ജയിലിൽ സഹ തടവുകാരിയായുള്ളത്.