തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പരീക്ഷാഹാളിൽ വാച്ച് ഒഴിവാക്കിയത് ഉദ്യോഗാർത്ഥികൾക്ക് വിനയായി. സമയം അറിയിക്കാൻ അരമണിക്കൂർ ഇടവിട്ട് ബെൽ മുഴക്കുന്നുണ്ടെങ്കിലും അതിനിടയ്ക്കും പരീക്ഷയുടെ അവസാന മിനിട്ടുകളിലും സമയം അധികരിച്ചുവെന്ന സംശയത്താൽ ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരമെഴുത്തുമ്പോൾ തെറ്റുണ്ടാകുന്നതായാണ് ഉദ്യോഗാർത്ഥികളുടെ പരാതി.
സ്മാർട്ട് വാച്ചിലൂടെയാണ് യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസിലെ പ്രതികൾ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ തട്ടിപ്പുനടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് സാധാരണ വാച്ചുകളടക്കം പൂർണമായും ഒഴിവാക്കി ഉത്തരവിറക്കിയത്. പഴ്സ്, മൊബൈൽ ഫോൺ എന്നിവയും വിലക്കി. കാമറ, ബ്ലൂടൂത്ത് തുടങ്ങിയ ഉപകരണങ്ങൾ ഒളിപ്പിക്കാൻ കഴിയുന്ന ലോഹ/പ്ലാസ്റ്റിക് വസ്തുക്കളും നിരോധിച്ചിരുന്നു.തിരിച്ചറിയൽ രേഖ, അഡ്മിഷൻ ടിക്കറ്റ്, ബോൾ പോയിന്റ് പേന എന്നിവ മാത്രമാണ് പരീക്ഷ ഹാളിൽ അനുവദിച്ചിട്ടുള്ളത്.
വാച്ച് ഉപയോഗിക്കാൻ അനുമതി നിഷേധിച്ച സാഹചര്യത്തിൽ പരീക്ഷാഹാളിൽ നിർബന്ധമായും ക്‌ളോക്ക് സ്ഥാപിക്കണമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. കണക്ക് ഉൾപ്പെടെ ശ്രദ്ധയോടെ ആലോചിച്ച് ഉത്തരം എഴുതേണ്ട ചോദ്യങ്ങളിൽ പെടുമ്പോഴാണ് സമയം കൂടുതലായി കൈവിട്ടുപോകുന്നത്.