വാഷിംഗ്ടൺ: ഒഹിയോ സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജൻ. ആദ്യമായാണ് ഒഹിയോയിൽ ഇന്ത്യൻ വംശജൻ സെനറ്ററാകുന്നത്.റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ നീരജ് ആന്റണിയാണ് (29) തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ സ്റ്റേറ്റ് പ്രതിനിധിയായിരുന്ന നീരജ് ഡൊമാക്രാറ്റിക് സ്ഥാനാർത്ഥിയായിരുന്ന മാർക്ക് ഫോഗലിനെ തോൽപിച്ചാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതുവരെ ഒരു ഇന്ത്യൻ വംശജനും ഒഹിയോയിൽ നിന്നും സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല.'എന്നെ വിശ്വാസത്തിലെടുത്ത ജനങ്ങൾക്ക് നന്ദി. എന്റെ മാതാപിതാക്കളും മുത്തച്ഛന്മാരും ഇന്ത്യയിൽ താമസിച്ചവരായിരുന്നു. ഇന്ത്യൻ അമേരിക്കക്കാരുടെ വലിയൊരു പിന്തുണ എനിക്കുണ്ടായിരുന്നു. അമേരിക്കയുടെ പൊതു താൽപര്യങ്ങൾ സംരക്ഷിക്കാൻ എന്നും ഞാൻ മുന്നിലുണ്ടാവും. '' - അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച നീരജ്, 23ാം വയസിൽ ഒഹിയോ ഹൗസ് ഒഫ് റെപ്രസെൻറീറ്റീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമനിർമാതാവായി അദ്ദേഹം മാറി. 1987ലാണ് നീരജിന്റെ മാതാപിതാക്കൾ അമേരിക്കയിലേക്ക് കുടിയേറുന്നത്.
രാജാ കൃഷ്ണമൂർത്തിയ്ക്കിത് മൂന്നാം വിജയം
ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് കോൺഗ്രസ് പ്രതിനിധിയായ രാജ കൃഷ്ണമൂർത്തി യു.എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇത് തുടർച്ചയായ മൂന്നാംതവണയാണ് 47 കാരനായ രാജ ഇല്ലിനോയിസിൽ നിന്നും ജനപ്രതിനിധി സഭയിലെത്തുന്നത്. ഡൽഹി സ്വദേശിയായ കൃഷ്ണമൂർത്തി ലിബർട്ടേറിയൻ പാർട്ടി സ്ഥാനാർത്ഥി പ്രിസ്റ്റൻ നെൽസനെയാണ് പരാജയപ്പെടുത്തിയത്. അവസാന റിപ്പോർട്ട് പ്രകാരം 71 ശതമാനം വോട്ടുകൾ ഇദ്ദേഹം നേടി. രാജയുടെ രക്ഷിതാക്കൾ തമിഴ്നാട് സ്വദേശികളാണ്. 2016 ലാണ് അദ്ദേഹം ആദ്യമായി ജനപ്രതിനിധി സഭയിലെത്തിയത്. ഇന്ത്യൻ വംശജരായ അമി ബേര അഞ്ചാം തവണ കാലിഫോർണിയയിൽ നിന്നും റോ ഖന്ന മൂന്നാം തവണയും ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നുണ്ട്. കോൺഗ്രസ് അംഗം പ്രമിള ജയ്പാൽ വാഷിംഗ്ടണിൽ നിന്ന് മൂന്നാം തവണയും മത്സരിക്കുന്നു. ഡോ.ഹിരൽ തിപിർനേനി അരിസോണയിലും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി ശ്രീ കുൽകർനി ടെക്സസിലും മത്സര രംഗത്തുണ്ട്.