55 ഇലക്ടറൽ വോട്ടുള്ള ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയ ബൈഡൻ നേടി. ന്യൂയോർക്ക് (29 ), ഇല്ലിനോയി (20), വാഷിംഗ്ടൺ (12), മസാച്ചുസെറ്റ്സ് (11) തുടങ്ങി പത്തിലേറെ ഇലക്ടറൽ വോട്ടുകളുള്ള 12 സംസ്ഥാനങ്ങളിലും ബൈഡൻ ജയിച്ചു. ഇലക്ടറൽ വോട്ടുകളിൽ രണ്ടാം സ്ഥാനത്തുള്ള ടെക്‌സാസ് (38), ഫ്ലോറിഡ (29), ഓഹയോ (18) തുടങ്ങി പത്തിലേറെ ഇലക്ടറൽ വോട്ടുകളുള്ള ആറ് സംസ്ഥാനങ്ങളും ഒട്ടേറെ ചെറിയ സംസ്ഥാനങ്ങളും ട്രംപ് സ്വന്തമാക്കി. ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ അരിസോണയിലും (11) ന്യൂഹാംപ്ഷയറിലും (4) വിജയം ഉറപ്പാക്കിയ ജോ ബൈഡൻ വിസ്കോൺസിനിലും (10) നെവാദയിലും (6) എണ്ണിയതിന്റെ പകുതിയിലേറെ വോട്ടുകൾ നേടി. കഴിഞ്ഞ തവണ ട്രംപിനെ പിന്തുണച്ച അരിസോണയിലെ വിജയം ബൈഡന് വലിയ നേട്ടമാണ്. 72 വർഷത്തിനിടെ ആദ്യമായാണ് അരിസോണ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നത്. ജോർജിയ, വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവേനിയ സംസ്ഥാനങ്ങളിൽ കടുത്ത മത്സരമാണ്.