ന്യൂഡൽഹി: കൊവിഡ് വാക്സിൻ അടുത്ത വർഷം ജനുവരിയോടെ പുറത്തിറക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാർ പൂനവാല. അധികൃതരിൽ നിന്നും അനുമതി ലഭിച്ചാലുടൻ വാക്സിൻ വിതരണം ചെയ്യുമെന്നും പൂനവാല പറഞ്ഞു.
"ഇന്ത്യയിലെയും യു.കെയിലെയും വാക്സിൻ പരീക്ഷണങ്ങളുടെ വിജയത്തെ അടിസ്ഥാനമാക്കി റെഗുലേറ്ററി ബോഡികളിൽ നിന്നുംഅംഗീകാരങ്ങൾ ലഭിച്ചാൽ 2021 ജനുവരിയോടെ വാക്സിൻ ഇന്ത്യയിൽ ലഭ്യമാക്കാമെന്ന് പ്രതീക്ഷിക്കുന്നു. ഫലപ്രദമാണെന്ന് തെളിഞ്ഞാൽ മാത്രം." ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പൂനവാല പറഞ്ഞു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് 60 മുതൽ 70 ദശലക്ഷം വരെ ഡോസുകൾ ഉത്പാദിപ്പിക്കാനും പ്രതിമാസം ഇത് 100 ദശലക്ഷം വരെ ഉയർത്താനും ലക്ഷ്യമിടുന്നതായി പൂനവാല വ്യക്തമാക്കി. വാക്സിൻ വില നിശ്ചയിക്കുന്നതിനായി സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്നും ഇത് ന്യായമായ വിലയ്ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ബ്രിട്ടീഷ് ഫാർമ കമ്പനിയായ ആസ്ട്രസെനെക്കയുമായി ചേർന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നത്.
അതേസമയം ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ദി ലാൻസെറ്റിലിന്റെ റിപ്പോർട്ട് പ്രകാരം 18നും 55നും ഇടയിൽ പ്രായമുള്ളവരിൽ വാക്സിൻ ഇരട്ടി പ്രതിരോധ ശേഷി ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തി.