തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇന്നലെ രാവിലെ തുടങ്ങിയ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് ഇപ്പോഴും തുടരുന്നു. ഇ ഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ കുടുംബം. ഇന്നലെ രാവിലെ ഒമ്പതരയ്‌ക്ക് ആരംഭിച്ച റെയ്ഡാണ് ഒരു രാത്രിയും പിന്നിട്ട് ഇപ്പോഴും തുടരുന്നത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ റെയ്ഡ് അവസാനിച്ചെന്ന സൂചന വന്നെങ്കിലും വീണ്ടും ബിനീഷിന്റെ മൊഴികൾക്ക് ആധാരമായ രേഖകൾ കുടുംബത്തോട് ഇ ഡി ആവശ്യപ്പെട്ടു. ഇതിനിടയിൽ കുടുംബത്തിന്റെ നിർദേശ പ്രകാരം അഭിഭാഷകനെത്തി. വീട്ടിലേക്ക് പോകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഇ ഡി അനുവദിച്ചില്ല. പിന്നീട് പുറത്തേക്കിറങ്ങിയ ബിനീഷിന്റെ ഭാര്യയുടെ അച്ഛനുമായി അഭിഭാഷകൻ സംസാരിച്ചു.
മയക്കുമരുന്ന് കേസിൽ ബംഗളൂരുവിൽ പിടിയിലായ അനൂപ് മുഹമ്മദിന്റെ പേരിലുള്ള എ ടി എം കാർഡിനെ ചൊല്ലിയാണ് തർക്കം തുടരുന്നത്. ഇത് ബിനീഷിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തതാണെന്ന് എൻഫോഴ്സ്‌മെന്റ് വാദിക്കുന്നു. എന്നാൽ കാർഡ് എൻഫോഴ്സ്‌മെന്റ് കൊണ്ടുവന്നതാണെന്ന വാദമാണ് ബിനീഷിന്റെ കുടുംബം ഉന്നയിക്കുന്നത്. ഉറച്ച നിലപാട് സ്വീകരിച്ച ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും ഇ ഡിയുടെ രേഖകളിൽ ഒപ്പിടില്ലെന്ന് നിലപാടെടുത്തു.
തർക്കം രൂക്ഷമായതോടെയാണ് തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകൻ മുരുക്കുമ്പുഴ വിജയകുമാർ ബിനീഷിന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്തെ സി പി എം പ്രവർത്തകരുടെ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് ഇദ്ദേഹം. ഇന്നും ബിനീഷിന് ബന്ധമുളള സ്ഥാപനങ്ങളിലടക്കം റെയ്ഡ് തുടരുമെന്നാണ് സൂചന.