vizhinjam-port-

കോവളം: സമരവേലിയേറ്റത്തെ തുടർന്ന് സ്തംഭിച്ചിരുന്ന വിഴിഞ്ഞം തുറമുഖത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വീണ്ടും ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതൽ വീണ്ടും കൂറ്റൻ ട്രക്കുകളിൽ കല്ല് എത്തിച്ച് തുടങ്ങി. കൊല്ലം ജില്ലയിലെ കുമ്മിളിൽ നിന്നാണ് 14 ട്രക്കുകളിലായി പദ്ധതി പ്രദേശത്ത് കല്ലുകളെത്തിക്കുന്നത്. തമിഴ്നാട്ടിലെ ക്വാറികളിൽ നിന്നുള്ള കല്ലും വിഴിഞ്ഞത്ത് എത്തിത്തുടങ്ങി.

തുറമുഖത്തേക്ക് കടൽവെള്ളത്തിന്റെ ഒഴുക്ക് തടയുന്നതിനുള്ള ബ്രേക്ക് വാട്ടർ (പുലിമുട്ട്) നിർമാണത്തിനാണ് പ്രധാനമായും കല്ലെത്തിക്കുന്നത്. ഇത് പൂർത്തിയാക്കുന്നതിന് മാത്രം 70 ലക്ഷം ടൺ കല്ല് വേണ്ടിവരും. 3.1 കിലോമീറ്റർ ദൂരത്തിലുള്ള പുലിമുട്ടിന്റെ 800 മീറ്റർ മാത്രമാണ് ഇതുവരെ പൂർത്തീകരിക്കാനായത്. പൈലിംഗ് പൂർത്തിയായ ബെർത്തിന്റെ നിർമാണത്തിന് 10 ലക്ഷം ടൺ കല്ലാണ് വേണ്ടത്. പുലിമുട്ട് നിശ്ചിതസമയത്തിന് മുമ്പ് പൂർത്തിയാക്കണമെങ്കിൽ തുടർച്ചയായി കല്ലെത്തിക്കണം. പദ്ധതിയുടെ വേഗത്തിലുള്ള പൂർത്തീകരണത്തിന് പ്രതിദിനം 10000 ടൺ കല്ലെങ്കിലും വേണം. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് തുറമുഖ നിർമാണത്തിനായി പാറപൊട്ടിക്കാൻ അനുമതി നൽകിയത്. തിരമാലയെ പ്രതിരോധിക്കാൻ പുലിമുട്ടിന്റെ ഇരുവശങ്ങളിലും സ്ഥാപിക്കാനുള്ള കോൺക്രീറ്റ് ടെട്രോപോഡിന്റെ നിർമാണം ഏകദേശം പൂർത്തിയായി. 12 ടൺ ഭാരമുള്ള 12000 ടെട്രോപോഡാണ് ആകെ വേണ്ടത്.

തിരിച്ചടിയായത് സമരങ്ങൾ

2015 ഡിസംബർ അഞ്ചിനായിരുന്നു അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണോദ്ഘാടനം. കരാർ പ്രകാരം 2019 ഡിസംബർ 19ന് ഒന്നാംഘട്ട പദ്ധതി പൂർത്തിയാക്കണമായിരുന്നു. സർക്കാരുമായുള്ള കരാർ പ്രകാരം 1465 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കണം. എന്നാൽ പദ്ധതിപ്രദേശത്ത് നിന്ന് ഒഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടായ കാലതാമസം, അതിനെ തുടർന്നുണ്ടായ സമരങ്ങൾ എന്നിവ കാരണം വിവിധ ഘട്ടങ്ങളായുള്ള നിർമ്മാണം വൈകിപ്പിച്ചു. 2020 ഡിസംബറോടെ ഒന്നാം ഘട്ടം പൂർത്തിയാക്കി തുറമുഖത്ത് കപ്പലടിപ്പിക്കാമെന്നായിരുന്നു പ്രതീക്ഷ. ഇതിനാണ് സമരങ്ങൾ കാരണം തടസം നേരിട്ടത്.

നിർമ്മാണം പുരോഗമിക്കുന്നു

തുറമുഖത്തോട് ചേർന്നുള്ള വർക്ക്‌ഷോപ്പിന്റെയും കണ്ടെയ്നറുകൾ തീരത്ത് നിരത്തിവയ്ക്കാനുള്ള കണ്ടെയ്നർ പ്ലാറ്റ്‌ഫോമുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഇവിടെ തറയോടുപാകി നിർമ്മാണം പൂർത്തിയാക്കി.

തീരത്തെ ആവശ്യങ്ങൾക്കായുള്ള സബ് സ്റ്റേഷന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. തുറമുഖത്തിന്റെ ബെർത്തിനോട് ചേർന്ന് കണ്ടെയ്നറുകൾക്ക് ആവശ്യമായ വൈദ്യുതി എത്തിക്കുന്നതിനുള്ള ചെറിയ സബ് സ്റ്റേഷനും നിർമ്മിച്ച് കഴിഞ്ഞു.

പുലിമുട്ടിന്റെ നീളം: 3.1 കി.മീ

പൂർത്തിയായത്: 800 മീറ്റർ മാത്രം

വേണ്ടത്: 70 ലക്ഷം ടൺ കല്ല്

ബെർത്ത് നിർമ്മാണത്തിന്: 10 ലക്ഷം ടൺ

ഒരു ദിവസം വേണ്ടത്:10000 ടൺ കല്ല്

സംഭരണ കേന്ദ്രങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ സ്ഥാപിക്കുന്ന കെട്ടിടങ്ങൾ, ഭരണ നിർവഹണത്തിനുള്ള കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണവും പൂർത്തിയാകുന്നു. തുറമുഖത്ത് വിവിധയിടങ്ങളിലായി ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു കഴിഞ്ഞു.

നിർമ്മാണ കമ്പനി അധികൃതർ