കേണിച്ചിറ: പൂതാടി മഹാശിവക്ഷേത്രത്തിൽ നടന്ന മോഷണ ശ്രമം പുറംലോകത്തെ അറിയിച്ചത് തെരുവ് നായയായിരുന്നു. നായയുടെ കുരകേട്ട് ക്ഷേത്രത്തിലെ ശാന്തിക്കാരൻ ഉണർതോടെയാണ് ക്ഷേത്രത്തിൽ മോഷ്ടാക്കളെ കണ്ടത്. ഉടൻ വിവരം സമീപവാസികളെ അറിയിക്കുകയായിരുന്നു. ഇവർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് നാലംഗ സംഘം വലയിലായത്.
പരിസര നിരീക്ഷണത്തിനായി രണ്ട് ദിവസം മുമ്പ് സംഘം ഇവിടെ എത്തിയിരുന്നു. ക്ഷേത്രവും ചുറ്റുമതിലും നിരീക്ഷിക്കുകയും, ഒന്നരയാൾ പൊക്കത്തിലുള്ള ചുറ്റുമതിൽ കടക്കുന്നതിന് വേണ്ടി സമീപത്ത് പെയിന്റടിക്കുന്നതിനായി വെച്ച പലകയുടെ തട്ട്‌പോലും കണ്ടുവെച്ചങ്കിലും തെരുവിൽ കിടക്കുന്ന നായ ക്ഷേത്ര മതിലിനോട് ചേർന്നാണ് കിടക്കുന്നതെന്നും ഇവൻ വില്ലനാകുമെന്നും മോഷ്ടാക്കൾ അറിഞ്ഞില്ല. സാധാരണ ചുറ്റുമതിലിന്റെ പുറത്താണ് ഈ തെരുവ് നായയുടെ വാസം. എന്നാൽ മോഷ്ടാക്കൾ ക്ഷേത്രത്തിനകത്ത് കടന്നദിവസം എങ്ങിനെയോ നായ ചുറ്റുമതിൽ കടന്ന് ചുറ്റമ്പലത്തിന് പുറത്ത് കയറി കൂടിയിരുന്നു.
ശാന്തിക്കാരൻ ചുറ്റുമതിലിനുള്ളിലായി ചുറ്റമ്പലത്തോട് ചേർന്നാണ് താമസിക്കുന്നത്. മോഷ്ടാക്കൾ അകത്ത് കടന്നതോടെ തെരുവ് നായ ഉറക്കെ കുരയ്ക്കാൻ തുടങ്ങി. മോഷ്ടാവ് കത്തിയുമായി ശാന്തിക്കാരന് നേരെ തിരിഞ്ഞപ്പോഴും തെരുവ് നായ ഉച്ചത്തിൽ കുരച്ച് നാട്ടുകാരുടെടെ ശ്രദ്ധ അമ്പലത്തിനകത്തേക്ക് തിരിച്ചുകൊണ്ടിരുന്നു.