kodiyeri

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിൽ അത്യന്തം നാടകീയ രംഗങ്ങൾ. ബീനീഷിന്റെ ഭാര്യയെയും മകളെയും എൻഫോഴ്‌സ്‌മെന്റ് തടഞ്ഞു വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കുടുംബാഗംങ്ങൾ രംഗത്തെത്തിയതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തി. കുട്ടിയുടെ അവകാശങ്ങൾ ലംഘിക്കാൻ കമ്മിഷൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന് ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ കെ.വി മനോജ് കുമാർ വ്യക്തമാക്കി. കമ്മിഷൻ ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും, കുട്ടിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ ഉത്തരവ് ഇന്നുതന്നെ പുറപ്പെടുവിക്കുമെന്ന് മനോജ് കുമാർ പറഞ്ഞു.

അതേസമയം, ബിനീഷിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു എന്നുപറയുന്ന രേഖകൾ എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥർ കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ ഭാര്യമാതാവ് ആരോപിച്ചു. വീട്ടിൽ നിന്ന് കണ്ടെടുത്തതാണെങ്കിൽ ആ സമയത്ത് അത് തങ്ങളെ വിളിച്ചു കാണിക്കണമായിരുന്നുവെന്നും, അല്ലാതെ ഇഡി പറയുന്നിടത്ത് ജയിലിൽ പോകേണ്ടിവന്നാലും ഒപ്പിടില്ലെന്ന് അവർ വ്യക്തമാക്കി. മുറിയിൽ അടച്ചിട്ടാണ് തങ്ങളെ ചോദ്യം ചെയ്യുന്നതെന്നും, കുട്ടിക്ക് ഭക്ഷണം കൊടുക്കാൻ പോലും കഴിഞ്ഞില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് ആരോപിച്ചു.

ഭാര്യയെയും മകളെയും തടഞ്ഞുവച്ചിരിക്കുകയാണെന്ന ബിനീഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലവകാശ കമ്മിഷൻ, ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടിൽ എത്തിയത്. തുടർന്ന് സി ആർ പി എഫ് ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിനൊടുവിൽ ബിനീഷിന്റെ ഭാര്യയെ അൽപസമയം പുറത്തേക്ക് വരാൻ ഇ.ഡി അനുവദിക്കുകയായിരുന്നു.