തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും സംസ്ഥാന ബാലാവകാശ കമ്മീഷനും എതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. പാലത്തായിയിൽ പോകാത്ത ബാലാവകാശ കമ്മീഷൻ കോടിയേരിയുടെ കൊച്ചുമകൻ ഉറങ്ങിയില്ലെന്നറിഞ്ഞ് ഓടിയെത്തി. ഊർജ്ജസ്വലനായിരിക്കുന്ന കുഞ്ഞിനെ രക്ഷിക്കാനാണ് ബാലാവകാശ കമ്മീഷൻ കോടിയേരിയുടെ വീട്ടിൽ പോയത്. സംസ്ഥാന സർക്കാരിനെതിരെയും മുല്ലപ്പളളി ആഞ്ഞടിച്ചു. സി.പി.എം കൊളളസംഘത്തെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും മുല്ലപ്പളളി പറഞ്ഞു.
രാജാവായാണ് കോടിയേരിയുടെ താമസം. കോടിയേരിയുടെ വീട് രമ്യഹർമ്യമാണെന്നും വീടിനുമുന്നിൽ കോടികളുടെ വാഹനമുണ്ടെന്നും മുല്ലപ്പളളി വിമർശിച്ചു. ബിനീഷിനെ ആദർശപുരുഷനാക്കി മാറ്റാൻ ശ്രമിക്കുകയാണ്. അവിടെ നടക്കുന്നത് നാടകമാണെന്നും മുല്ലപ്പളളി പറഞ്ഞു. എൻഫോഴ്‌സ്‌മെന്റിന്റെ റെയിഡിൽ മനുഷ്യാവകാശലംഘനമുണ്ടായെങ്കിൽ അത് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മുല്ലപ്പളളി വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ അറിയാതെ ഓഫീസിൽ ഫയലുകളൊന്നും നീങ്ങില്ലെന്നും മുഖ്യമന്ത്രിയുടെ വിശ്വസ്‌തനാണ് രവീന്ദ്രനെന്നും മുല്ലപ്പളളി പറഞ്ഞു.