-poonam-pandey

പനാജി: ഗോവയിലെ ചപ്പോളി ഡാമിന് സമീപം അശ്ലീല വീഡിയോ ചിത്രീകരിച്ച ന‌‌ടി പൂനം പാണ്ഡെയ്ക്കെതിരെ ​ഗോവയിൽ വിവാദം കത്തുന്നു. ​സംഭവത്തിൽ ഒരു പൊലീസ് ഇൻസ്പെക്ടറെ സസ്പെന്റ് ചെയ്തു. ഷൂട്ടിംഗിന് അനുമതി നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഇന്നും പ്രതിഷേധം നടത്തി. കാനകോണ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻചാർജ് ആയ തുകാറാം ചവാനാണ് സസ്പെൻഷൻ.

വീഡിയോ ചിത്രീകരിച്ച ചപ്പോളി ഡാമിന് തൊട്ടടുത്താണ് മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്. പവിത്രമായ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ചതിലൂ‌‌ടെ പൂനം വിശ്വാസികളു‌ടെ വികാരത്തെ വ്രണപ്പെ‌ടുത്തി എന്ന് ആരോപണം ഉയർന്നിരുന്നു. പൂനത്തിനെതിരെയും വീഡിയോ ഷൂട്ട് ചെയ്തതിന് അജ്ഞാതനായ വ്യക്തിക്കെതിരെയും ഗോവയിലെ കാനകോണ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാ വിഭാഗമാണ് പൂനത്തിനെതിരെ പരാതി നല്‍കിയത്. ഇതുവരെ അരഡസനോളം പരാതികളാണ് പൂനത്തിന്റെ ഫോട്ടോഷൂട്ടിനെതിരെ ലഭിച്ചിരിക്കുന്നത്.

അടുത്തിടെ പൂനം ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഭർത്താവ് സാമിനെതിരെ നടത്തിയ ആരോപണങ്ങൾ സോഷ്യല്‍ മീഡിയയിലും മാദ്ധ്യമങ്ങളിലും നിറഞ്ഞുനിന്നിരുന്നു.ഭര്‍ത്താവ് തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന നടിയുടെ പരാതിയില്‍ ഭര്‍ത്താവ് സാം ബോംബെയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോവ പൊലീസാണ് അന്ന് സാം ബോംബെയെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിഞ്ഞ് പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു നടിയുടെ പരാതി. മൂന്നു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.