ന്യൂഡൽഹി: ലഡാക്കിൽ പ്രതികൂല കാലാവസ്ഥയോട് മല്ലിടുന്ന ഇന്ത്യൻ സൈനികർക്ക് രക്ഷാകവചമെത്തി. അത്യാധുനിക അമേരിക്കൻ വസ്ത്രങ്ങളുടെ ആദ്യ ബാച്ച് കഴിഞ്ഞ ചൊവ്വാഴ്ച അതിർത്തിയിലെത്തി.
വെളുത്ത അമേരിക്കൻ ജാക്കറ്റും ധരിച്ച് അത്യാധുനിക അസാൾട്ട് റൈഫിളുമേന്തിയുള്ള ഇന്ത്യൻ സൈനികന്റെ ചിത്രം കഴിഞ്ഞ ദിവസം ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടു.
60,000 സൈനികർക്ക് ആവശ്യമായ ജാക്കറ്റുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. സിയാച്ചിനിലും കിഴക്കൻ ലഡാക്ക് മേഖലയിലും വിന്യസിക്കുന്ന സൈനികർക്ക് ഇത് വിതരണം ചെയ്തു. ഇനിയും മുപ്പതിനായിരത്തോളം ജാക്കറ്റുകൾ കൂടി ആവശ്യമായിട്ടുണ്ട്. ഇതും ഉടൻ അമേരിക്കയിൽ നിന്നും എത്തിക്കും.
ഇന്ത്യ- ചൈന സംഘർഷത്തിൽ അനുനയ ചർച്ചകൾ ഫലം കാണാനാവാതെ വന്നതോടെ മാസങ്ങളായി അതിർത്തിയിൽ തുടരുന്ന ശീതകാലത്തും തത്‌സ്ഥിതി തുടരേണ്ടിവരുമെന്ന് ഉറപ്പായി. ഇതോടെയാണ് സൈന്യത്തിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്രം കൊടും തണുപ്പിനെ പ്രതിരോധിക്കുന്ന പതിനായിരക്കണക്കിന് ജാക്കറ്റുകൾ ഇറക്കുമതി ചെയ്തത്.
കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദർശിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാർക്ക് ടി എസ്പറും ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പൂർണ പിന്തുണ നൽകിയിരുന്നു. ഇവരുടെ സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് സൈനികരുടെ വസ്ത്രങ്ങളെത്തിയതെന്നതും ശ്രദ്ധേയമാണ്.