മുംബയ്: ആർക്കിടെക്ക് ആൻവി നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിപ്പബ്ലിക്ക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയേയും മറ്റു രണ്ട് പേരേയും അറസ്റ്റ് ചെയ്ത മുംബയ് പൊലീസിന്റെ നടപടി നിയമവിരുദ്ധമെന്ന് ചീഫ് ജുഡിഷ്യൽ മജിസ്ട്രറ്റ് കോടതി. അർണബ് ഗോസ്വാമിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രോസിക്യൂഷൻ നൽകിയ ഹർജി തള്ളിയതിന് പിന്നാലെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
"പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പ്രതിഭാഗം അഭിഭാഷകർ ഉന്നയിച്ച എതിർപ്പുകളും പ്രോസിക്യൂഷൻ ഉന്നയിച്ച കാരണങ്ങളും കണക്കിലെടുത്തു. അറസ്റ്റ് തന്നെ നിയമവിരുദ്ധമാണെന്ന് കാണുന്നു. മരണവുമായി ബന്ധപ്പെട്ട പ്രതിയുടെ പങ്ക് വ്യക്തമാക്കണം" കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ അർണബിന്റെ വീട്ടിലെത്തിയ പൊലീസ് ബലം പ്രയോഗിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് തന്നെയും കുടുംബത്തെയും മർദ്ദിച്ചതായും അർണബ് പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്ത ആൻവി നായിക്കിന്റെ ഭാര്യ വീണ്ടും നൽകിയ പരാതിയെ തുടർന്നായിരുന്നു മുംബയ് പൊലീസിന്റെ നടപടി.
2018 മെയിലാണ് ആൻവയ് നായിക്കിനെ അമ്മയ്ക്കൊപ്പം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. റിപ്പബ്ലിക് ടി.വി സ്റ്റുഡിയോയുടെ അകത്തളങ്ങൾ ഒരുക്കിയതിന്റെ പ്രതിഫലമായ 5.40 കോടി രൂപ അർണബ് ഗോസ്വാമി നൽകാത്തതിനാലാണ് താനും അമ്മയും ജീവിതം അവസാനിപ്പിക്കുന്നതെന്ന് നായിക്ക് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 2019 ഏപ്രിലിൽ അന്നത്തെ ബി.ജെ.പി സർക്കാർ അന്വേഷണം അവസാനിപ്പിച്ച കേസിൽ ഉദ്ധവ് താക്കറെ സർക്കാർ പിന്നീട് പുനഃരന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.