cm

തിരുവനന്തപുരം: തന്റെ അഡീ.പ്രെെവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയതിൽ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രവീന്ദ്രൻ വളരെക്കാലമായി അടുപ്പമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തെ പരിപൂർണ വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്.ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കള്ളപണക്കേസിൽ നേരത്തെ അറസ്റ്റിലായ എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രന് നോട്ടീസ് അയച്ചിരിക്കുന്നത്. ഐ.ടി വകുപ്പിലെ പദ്ധതികളുമായി ബന്ധപ്പെട്ടാണ് നേട്ടീസ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം.ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി അറസ്റ്റു ചെയ്തിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എം.ശിവശങ്കറിന്റെ അറസ്റ്റ് സർക്കാരിനെയും സി.പി.എമ്മിനെയും കൂടുതൽ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കൂടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ അന്വേഷണ സംഘത്തിന്റെ നടപടികൾ സി.പി.എമ്മിനെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ്.