madhya-pradesh

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ചൈനീസ് പടക്കങ്ങൾ ഉപയോഗിക്കുകയോ വില്പന നടത്തുകയോ ചെയ്താൽ ജയിൽ ശിക്ഷ. സംസ്ഥാനത്ത് ചൈനീസ് പടക്കങ്ങളുടെ വില്പനയും സംഭരണവും ഉപയോഗവും രണ്ട് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. എക്സ്പ്ലോസീവ് ആക്ട് പ്രകാരമാണ് നടപടി സ്വീകരിക്കുക.

കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി നരോട്ടം മിശ്രയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. എല്ലാ ജില്ലാ കളക്ടർമാർക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.

ഫോറിൻ ട്രേഡ് ഡയറക്ടർ ജനറലിന്റെ ലൈസൻസ് നൽകിയിട്ടില്ലാത്തതിനാൽ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും പടക്കങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ദൈവങ്ങളുടെ ചിത്രത്തോട് കൂടിയ പടക്കങ്ങൾ ദീപാവലിയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.