ശിവദയുടെ ടൈംടേബിൾ തെറ്റിച്ച് മകൾ അരുന്ധതി. അമ്മ വിശേഷത്തിൽ ശിവദ
പുലർച്ചെ നാലുമണിക്ക് കുഞ്ഞുഅരുന്ധതി ഉണരും. മുരളി അച്ഛനെയും ശിവദ അമ്മയെയും പിന്നെ ഉറങ്ങാൻ അനുവദിക്കില്ല. അരുന്ധതിയുടെ കളികൾ തുടങ്ങുകയാണ്.കണ്ണുപാതി അടച്ചു ഉറക്കം നടിച്ചു കിടന്നാൽ അച്ഛന്റെയും അമ്മയുടെയും മൂക്കിലും വായിലും വിരൽ വയ്ക്കും.അപ്പോൾ പിന്നെ ഉറക്കം നടിച്ചു കിടക്കാൻ കഴിയില്ല . അരുന്ധതിയുടെ കളികളിൽ അവരും പങ്കുചേരും.അത് സുന്ദരമായ ആഹ്ളാദ നിമിഷമായി മാറുന്നു. താരദമ്പതിമാരായ മുരളീകൃഷ്ണന്റെയും ശിവദയുടെയും മകളാണ് ഒരു വയസുകാരി അരുന്ധതി. ചതയം നക്ഷത്രം. വിനയൻ സംവിധാനം ചെയ്ത 'രഘുവിന്റെ സ്വന്തം റസിയ" എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചാണ് മുരളീകൃഷ്ണന്റെ അഭിനയജീവിതം തുടങ്ങുന്നത് . സംവിധായകൻ ഫാസിലിന്റെ കണ്ടെത്തലാണ് ശിവദ. ജൂലായ് 20ന് അരുന്ധതിയുടെ ഒന്നാം പിറന്നാളായിരുന്നു. ആലപ്പുഴ നീർക്കുന്നം 'കൃഷ്ണഗീതം" എന്ന വീടാണ് ഇപ്പോൾ ലൊക്കേഷൻ.ചെന്നൈയിൽനിന്ന് ലോക് ഡൗണിലാണ് അരുന്ധതിയുടെ അച്ഛൻ വീട്ടിൽ വന്നത്. അന്നു മുതൽ ശിവദയുടെ ടൈംടേബിൾ അരുന്ധതിയാണ് നിശ്ചയിക്കുന്നത്. മൂഡ് അനുസരിച്ചാണ് അരുന്ധതി ഉണരുന്നതും ഉറങ്ങുന്നതും. ചില ദിവസം പുലർച്ചെ 4.30ന് ഉണർന്നാൽ പിന്നെ എട്ടുമണിക്കാണ് അടുത്ത ഉറക്കം. ചില രാത്രി ഒരുമണിവരെ ഉറങ്ങാറില്ല. ദിവസവുംരണ്ടരമണിക്കൂർ യോഗയുടെയും നൃത്തത്തിന്റെയും പഠനക്ളാസിലാണ് ശിവദ. ആസമയത്ത് അരുന്ധതി അച്ഛച്ഛന്റെയും അച്ഛമ്മയുടെയും കൈയിലായിരിക്കും.
''ഇപ്പോൾ മുഴുവൻ സമയവും മോളുടെ കൂടെതന്നെയാണ്.
രാവിലെ 6.30ന് യോഗ ക്ളാസ്. അതു കഴിഞ്ഞു നൃത്തത്തിന്റെ ഒാൺലൈൻ ക്ളാസ്. ഭരതനാട്യത്തിൽ പി. ജി ചെയ്യുന്നു. ധാരാളം അസൈൻമെന്റുണ്ട്.മാധവൻ സാറിനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രമായ മാരന്റെ ഡബ്ബിംഗ് ജോലിയും ഇതിനൊപ്പം നടക്കുന്നുണ്ട്.എല്ലാത്തിന്റെയും കൂടെ മോളുടെ കാര്യങ്ങളും നോക്കണം. എന്റെ കാര്യം ഒന്നും മാറ്റിവയ്ക്കുന്നില്ല. മോളുടെയും. എല്ലാ കാര്യങ്ങളും ഒരേപോലെ നടക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങൾ തിരിച്ചറിഞ്ഞു നിർവഹിക്കാൻ കഴിയുന്നു.ഞങ്ങൾ രണ്ടുപേരുടെയും വീട്ടുകാർ ഒപ്പമുള്ളതിനാലാണ് ഇങ്ങനെ ചെയ്യാൻ സാധിക്കുന്നത്.
പുതിയ ഒരാൾ ജീവിതത്തിൽ വരുമ്പോൾ ഉണ്ടാവുന്ന മാറ്റം സംഭവിച്ചിട്ടുണ്ട്.മുൻപ് നിശ്ചയിക്കുന്നതുപോലെയായിരുന്നു കാര്യങ്ങൾ. മറ്രൊന്നും നോക്കേണ്ട ആവശ്യമില്ല. ഇപ്പോൾ മോളുടെ കാര്യമാണ് ആദ്യം. ഒരു കാര്യം നാളെ ചെയ്യണമെന്ന് വിചാരിക്കുമ്പോൾ ആസമയത്ത് മോൾ ഉണരും.അപ്പോൾ ആ കാര്യം പിന്നത്തേക്ക് മാറ്റിവയ്ക്കേണ്ടി വരും.ക്ളാസ് തുടങ്ങും മുൻപേ മോളുടെ കാര്യങ്ങളെല്ലാം അത്യാവശ്യം ചെയ്തു കഴിയും. എല്ലാ കാര്യങ്ങളും ചെയ്യാൻ സമയം ലഭിക്കുന്നുണ്ട്.പൂർണതയുള്ള പേരായിരിക്കണമെന്നും ചെല്ലപ്പേര് വേണ്ടെന്നും ആദ്യമേ തീരുമാനിച്ചു. വസുന്ധര എന്ന പേരിട്ടാൽ വസു എന്നു വിളിക്കും.ഏതു പേര് ഇട്ടാലും ചെല്ലപ്പേര് ഉണ്ടാവും. അരുന്ധതി എന്നു മാത്രമേ വിളിക്കാൻ കഴിയൂ.
പേരിന് പുതുമ വേണമെന്നും ആഗ്രഹിച്ചു. അരുന്ധതി എന്നു വിളിച്ചാൽ അപ്പോൾ തന്നെ ആള് നോക്കും. തന്നെയാണ് വിളിക്കുന്നതെന്ന് അറിയാം.അരുന്ധതി എന്നു എല്ലാവരും വിളിക്കണമെന്ന ആഗ്രഹം ഞങ്ങൾ രണ്ടുപേർക്കുമുണ്ട്. ദേവകി, ജാനകി, കല്യാണി എന്നീ പേരുകൾ നേരത്തേ മനസിലുണ്ടായിരുന്നു.എന്നാൽ ഇരുപത്തിയെട്ടിന്റെ തലേ ദിവസം പോലും പേര് നിശ്ചയിച്ചില്ല. പേര് നിശ്ചയിച്ചോ എന്ന് എല്ലാവരും ചോദിച്ചു. ഇല്ല എന്നു പറഞ്ഞപ്പോൾ തമാശ എന്നു അവർ കരുതി. എന്നാൽ രാത്രി പതിനൊന്നുമണി കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരേപോലെ പറഞ്ഞു : അരുന്ധതി.
മോളുടെ ഒപ്പം ഉള്ള ചിത്രങ്ങൾക്കും വിഡിയോയകൾക്കുമാണ് കൂടുതൽ ലൈക്ക്. ഇൻസ്റ്റയിൽ എനിക്ക് ഒരു ലക്ഷം ഫോളോവേഴ് സേയുള്ളൂ. ആദ്യം മോളുടെ ചിത്രങ്ങൾ ഷെയർ ചെയതില്ല. ഞാൻ യോഗ ചെയ്യുന്ന ചിത്രത്തിൽ മോളുണ്ടായിരുന്നു. ആ ചിത്രത്തിന് കുറെ ലൈക്ക് കിട്ടി. മദേഴ്സ് ഡേ യുടെ വിഡിയോയ്ക്ക് ഒരുപാട് വ്യുവ്സും ലഭിച്ചു. എന്നോടുള്ള സ് നേഹം ആളുകൾ മോളോട് കാട്ടുന്നതിൽ ഒരുപാട് സന്തോഷമുണ്ട്.