2019 ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ 'മക്കൾ നീതി മയ്യം" പാർട്ടി തമിഴ്നാട്ടിലുള്ള 39 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. എന്നാൽ ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഈ പാർട്ടിക്ക് ഒരു മണ്ഡലത്തിൽപ്പോലും വിജയം നേടാൻ സാധിച്ചില്ല. എന്നാൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി എന്ന നിലയിൽ 3.72 ശതമാനം വോട്ടുകൾ വാങ്ങി പാർട്ടിയുടെ സാന്നിദ്ധ്യം തെളിയിക്കാൻ കഴിഞ്ഞു. കമൽ രാഷ്ട്രീയ പാർട്ടി ആരംഭിച്ചതുമുതൽ സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാർ ചെയ്യുന്നതായി കരുതുന്ന തെറ്റുകളെ അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും ചുണ്ടികാണിക്കുന്നുണ്ട് .ജനങ്ങളുടെ ആവശ്യങ്ങളെ ജനപ്രതിനിധികളിലേക്ക് എത്തിക്കാൻ കമൽ ഹാസനും അദ്ദേഹത്തിന്റെ പാർട്ടിയും ശബ്ദമുയർത്തുന്നുണ്ട്. തമിഴ് നാടിനെ ഇതുവരെ ഭരിച്ച രണ്ട് രാഷ്ട്രീയ ദ്രാവിഡ കക്ഷികളും ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും തമിഴ്നാടിനെ രണ്ട് കക്ഷികളും നശിപ്പിക്കുകയാണ് ചെയ്തതെന്നും കമൽ പറയുന്നു.
'മക്കൾ നീതി മയ്യം" എന്ന രാഷ്ട്രീയപാർട്ടി മൂലം കമൽ ഹാസനെകൊണ്ടോ അല്ല ഇനിയും രാഷ്ട്രീയ പാർട്ടിയെക്കുറിച്ച് ഒഫിഷ്യൽ പ്രഖ്യാപനം നടത്താത്ത രജനീകാന്തിനെ കൊണ്ടോ തമിഴ്നാട്ടിൽ രാഷ്ട്രീയ മാറ്റം ഉണ്ടാക്കാൻ കഴിയുമോ എന്ന ചോദ്യം തമിഴകത്ത് ഉയരുന്നുണ്ട് . തമിഴ്നാട്ടിൽ ഭരണമാറ്റം കൊണ്ടുവരണമെന്നുള്ളതിൽ കമൽഹാസനുള്ള അതേ നിലപാടാണ് സൂപ്പർസ്റ്റാർ രജനീകാന്തിനുമുള്ളത്. കമൽഹാസന്റെ പോലെ രജനികാന്തും തമിഴ്നാട്ടിൽ നടക്കുന്ന അനീതികൾക്ക് എതിരായി ശബ്ദം ഉയർത്താറുണ്ട്. ഇതിലൂടെ കമൽഹാസനെപ്പോലെ രജനീകാന്തും ഭരണ കർത്താക്കളുടെ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും വിധേയരാകാറുണ്ട്.