pinarayi-vijayan

തിരുവനന്തപുരം: ജയിലിൽ കഴിയുന്നവരുടെ മക്കൾക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം രൂപയും, പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുളള ധനസഹായത്തിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ച് സംസ്ഥാന സർക്കാർ. കുടുംബത്തിലെ അന്നദാതാക്കൾ ജയിലിലാവുമ്പോൾ കുറ്റമൊന്നും ചെയ്യാത്ത കുട്ടികളുടെ പഠനം മുടങ്ങിപോവാറുണ്ട്. അങ്ങനെ പഠനം തടസമാകാതിരിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

പദ്ധതി പ്രകാരം അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങൾക്കും, ഒന്ന് മുതൽ അഞ്ച് വരെ ക്ലാസിലുളള കുട്ടികൾക്കും പ്രതിമാസം 300 രൂപാ വീതവും ആറ് മുതൽ പത്ത് വരെ ക്ലാസിലുളള കുട്ടികൾക്ക് 500 രൂപാ വീതവും ധനസഹായം ലഭിക്കും. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്ക് 750 രൂപയാണ് ലഭിക്കുക. സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിലും, മെരിറ്റ് സീറ്റിൽ അൺ എയ്ഡഡ് കോളേജുകളിൽ ഡിഗ്രി പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന കുട്ടികൾക്കും 1000 രൂപാ വീതം പ്രതിമാസം തുക അനുവദിക്കാനാണ് സർക്കാർ തീരുമാനം.

പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുളള ധനസഹായം ജീവപര്യന്തമോ വധശിക്ഷയ്ക്കോ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച് വരുന്ന തടവുകാരുടെ കുട്ടികൾക്കാണ്. സംസ്ഥാനത്തിന് അകത്തുളള സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഡിഗ്രി തലത്തിലുളള പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നതിന് വാർഷിക ഫീസും ഹോസ്റ്റൽ ഫീസും ഉൾപ്പടെ സർക്കാർ നിരക്കിലുളള ഫീസ് അനുവദിക്കുന്ന പദ്ധതിയാണിത്. വിവിധ കോഴ്‌സുകൾക്ക് ഫീസ് ഘടനയിൽ വ്യത്യാസമുളളതിനാൽ ഒരു കുട്ടിയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയിലാണ് തുക അനുവദിക്കുന്നത്.