വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് കൊണ്ട് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന്റെ മുന്നേറ്റം തുടരുന്നു. ഇതുവരെ 264 ഇലക്ട്രൽ വോട്ടുകൾ ബൈഡൻ നേടിയപ്പോൾ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് 214 ഇലക്ട്രൽ വോട്ടുകൾ നേടി. ആറ് ഇലക്ട്രൽ വോട്ടുകൾ കൂടി നേടിയാൽ ബൈഡന് വിജയമുറപ്പിക്കാം. പിന്നിട്ട് നിന്ന ജോർജിയ, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിലും ബൈഡന് മുന്നേറ്റമുണ്ടായതായാണ് റിപ്പോർട്ടുകൾ. 90 ശതമാനത്തോളം വോട്ടുകൾ എണ്ണിത്തീർന്ന അരിസോണയിൽ ബൈഡൻ 40,000ത്തോളം വോട്ടുകൾക്ക് മുന്നിലാണ്. 84 ശതമാനം വോട്ടെണ്ണിത്തീർന്ന നെവാഡയിൽ ബൈഡന് 12,000 വോട്ടുകൾക്ക് ലീഡുണ്ട്.
ജോർജിയ, നോർത്ത് കരോലിന, പെനസിൽവാനിയ, നെവാഡ, അരിസോണ എന്നീ സംസ്ഥാനങ്ങളിലെ ഫലമാണ് ഇനി പുറത്തുവരാനുള്ളത്. ഇതിൽ നിർണായക സംസ്ഥാനം ജോർജിയയാണ്. 16 ഇലക്ട്രൽ വോട്ടുകളാണ് ജോർജിയയിൽ ഉളളത്. വെറും ആറായിരം വോട്ടുകൾ കൂടിയാണ് ജോർജിയയിൽ എണ്ണാൻ ബാക്കിയുള്ളതെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റാകാൻ ബൈഡന് നെവാഡയിലെ ജയം മാത്രം മതി. ഇവിടത്തെ ആറ് ഇലക്ട്രൽ വോട്ടുകൾ കൂടിയാകുമ്പോൾ തന്നെ ബൈഡന് 270 തികയ്ക്കാം. അതേസമയം, തപാൽവോട്ടുകൾ എണ്ണിക്കഴിഞ്ഞിട്ടില്ലാത്തതിനാൽ അന്തിമ ഫലപ്രഖ്യാപനം എന്നുവരുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.
കോടതിയിലും രക്ഷയില്ല, ട്രംപിന് തിരിച്ചടി
ജോർജിയയിലേയും മിഷിഗണിലേയും കോടതികളിൽ ട്രംപ് ക്യാംപ് നൽകിയ കേസുകൾ പ്രസ്തുത സംസ്ഥാനങ്ങളിലെ പ്രദേശിക കോടതികൾ തള്ളി. ജോർജിയയിൽ വൈകിയെത്തിയ 53 ബാലറ്റുകൾ കൂട്ടികലർത്തിയെന്നായിരുന്നു ആരോപണം. മിഷിഗണിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. മിഷിഗനിൽ വോട്ടെണ്ണൽ തടസ്സപ്പെടുത്താനും ശ്രമമുണ്ടായിരുന്നു. ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് ജഡ്ജിമാർ വ്യക്തമാക്കി.
നെവാഡയിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കോടതികളിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് വൈറ്റ്ഹൗസിൽപ്രസ്താവന നടത്തി. സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
'ഡെമോക്രാറ്റുകൾ തിരഞ്ഞെടുപ്പ് കവർന്നെടുക്കാൻ ശ്രമിച്ചു' വൈറ്റ്ഹൗസിൽ നടത്തിയ അസാധാരണ പ്രസ്താവനയിൽ ട്രംപ് പറഞ്ഞു. നിയമപരമായ വോട്ടുകൾ എണ്ണുകയാണെങ്കിൽ ഞാൻ എളുപ്പത്തിൽ ജയിക്കും. തിരഞ്ഞെടുപ്പ് കവർന്നെടുക്കാനുള്ള അവരുടെ ശ്രമം ഞങ്ങൾ അനുവദിക്കില്ല' ട്രംപ് പറഞ്ഞു.
17 മിനിറ്റോളം നീണ്ടു നിന്ന പ്രസ്താവനയിൽ ട്രംപ് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിന് തെളിവുകൾ നൽകുകയോ ചെയ്തില്ല.