three-year-old-in-borewel

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ നിവാരിയിൽ 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരനെ രക്ഷിക്കാൻ തീവ്രശ്രമം തുടരവെ,​ രക്ഷാപ്രവർത്തനത്തിനായി സൈന്യവുമെത്തി. സമാന്തരമായി കുഴിയുണ്ടാക്കി കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് 56 മണിക്കൂർ പിന്നിട്ടു.

കുഞ്ഞിന്റെ ആരോഗ്യനില മോശമാകുന്നതായി റിപ്പോർട്ടുകളുണ്ട്.

ബാരാബുജുർഗ് ഗ്രാമത്തിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് വീടിന് സമീപം വയലിൽ കളിച്ചുകൊണ്ടിരിക്കെ,​ ഹരികിഷൻ കുശ്വാഹയുടെ മകൻ പ്രഹ്ലാദ് അബദ്ധത്തിൽ കിണറ്റിൽ വീണത്. കുട്ടിയുടെ മാതാപിതാക്കൾ അഞ്ചു ദിവസം മുമ്പ് കുഴിച്ച കുഴൽ കിണറാണിത്. ഇതിനുള്ളിലേക്ക് പൈപ്പിടുന്ന ജോലികൾ നടന്നുവരികയായിരുന്നു.

മാതാപിതാക്കൾ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കുഴൽക്കിണറിനുള്ളിൽ കണ്ടെത്തിയത്. രക്ഷപ്രവർത്തനത്തിന് പൊലീസും ദുരന്ത നിവാരണസേനയുമെത്തി. സംസ്ഥാനം ആവശ്യപ്പെട്ടതിന് പിന്നാലെ സൈന്യം എത്തി.

സി.സി ടി.വി കാമറ ഉപയോഗിച്ച് കുട്ടി 58 അടി താഴ്ചയിലാണുള്ളതെന്ന് വ്യക്തമായി. ഇവിടേക്ക് എത്തുന്ന തരത്തിൽ സമാന്തരമായി കുഴി നിർമ്മിക്കുകയാണ്.
എന്നാൽ നേരത്തെ രക്ഷാപ്രവർത്തകരോട് സംസാരിച്ചിരുന്ന കുട്ടി ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നത് ആശങ്ക ഉണർത്തുന്നു. രക്ഷപ്രവർത്തനത്തിന് തടസമുണ്ടാകാതിരിക്കാൻ ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ സംഭവസ്ഥലത്തേക്ക് കൂട്ടമായി എത്തുന്നത് തടയാനാണിത്.

കുഞ്ഞിനെ എത്രയും വേഗം പുറത്തെത്തിക്കും. അവന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.

- മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ