കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രചരണം ശക്തമാക്കി കഴിഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പി ഭരണം നേടിയെടുക്കാൻ പ്രചരണവേദിയിൽ മുൻ നിരയിൽ തന്നെയുണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മമതയിൽ നിന്നും പശ്ചിമ ബംഗാളിലെ ഭരണം പിടിച്ചെടുക്കുകയെന്നതാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം.
"കോൺഗ്രസിനും ഇടതുപക്ഷത്തിനും തൃണമൂൽ കോൺഗ്രസിനും നിങ്ങൾ അവസരം നൽകി. ഒരവസരം ഞങ്ങൾക്ക് തരൂ. 5 വർഷത്തിനുള്ളിൽ സുവർണ്ണ ബംഗാൾ പണിയുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു." അമിത് ഷാ പറഞ്ഞു. വികസനത്തിനായി മോദി സർക്കാരിന് ഒരു അവസരം നൽകണമെന്നും ബംഗാളിലെ വോട്ടർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ സംഘടനാ പരിപാടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു അമിത് ഷായുടെ ബംഗാൾ പര്യടനം.