kamaruddin

കാസർകോട്: എം സി കമറുദ്ദീൻ എം എൽ എയെ ഉടൻ അറസ്‌റ്റ്‌ ചെയ്യും. കമറുദ്ദീനെതിരെ തെളിവ് കിട്ടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. 109 പരാതികളാണ് കമറുദ്ദീന് എതിരായി ഉളളത്. കാസർകോട് എസ് പി ഓഫീസിൽ എം എൽ എയെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. എ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

എണ്ണൂറോളം നിക്ഷേപകരിൽ നിന്നായി 15 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയെന്നാണ് കമറുദ്ദീനെതിരായ ആരോപണം. ഉദുമയിലും കാസർകോടും ഉൾപ്പടെ ഒട്ടേറെ കേസുകൾ കമറുദ്ദീനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്.

അന്വേഷണ സംഘം ഇതിനകം 80 പേരിൽനിന്ന് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൂക്കോയതങ്ങളെയും ലീഗ് നേതൃത്വം മദ്ധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിൻഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് എം എൽ എയെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിച്ചുവരുത്തിയത്.

നിക്ഷേപകർക്ക് പണം പറഞ്ഞ സമയത്തിനകം തിരിച്ചുനൽകാൻ എം എൽ എക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് പ്രശ്‌ന പരിഹാരത്തിനായി ലീഗ് നേതൃത്വം നിയോഗിച്ച കല്ലട്ര മായിൻഹാജി നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് പ്രശ്‌നം എം എൽ എ തന്നെ നേരിടണമെന്ന നിലപാടായിരുന്നു ലീഗ് നേതൃത്വം സ്വീകരിച്ചത്.